Wednesday, September 2, 2026
Homeഅമേരിക്കഫ്ലോറിഡയിൽ 1976-ലെ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി.ഈ വർഷം സംസ്ഥാനത്തു നടപ്പാക്കുന്ന 14-ാമത്തെ വധശിക്ഷ

ഫ്ലോറിഡയിൽ 1976-ലെ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി.ഈ വർഷം സംസ്ഥാനത്തു നടപ്പാക്കുന്ന 14-ാമത്തെ വധശിക്ഷ

-പി പി ചെറിയാൻ

ഫ്ലോറിഡ: 1976-ൽ പതിനാറുകാരിയായ പെൺകുട്ടിയെ വെടിവെച്ചുകൊന്ന കേസിൽ ഫ്ലോറിഡയിൽ ഹരോൾഡ് ജീൻ ലൂക്കാസ് (74) എന്ന പ്രതിയുടെ വധശിക്ഷ സെപ്റ്റംബർ 1നു നടപ്പാക്കി. സ്റ്റാർക്കിന് സമീപമുള്ള ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷച്ചൂചി കുത്തിവെച്ചാണ് (lethal injection) വധശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന 14-ാമത്തെ വധശിക്ഷ. അമേരിക്കയിൽ ഈ വർഷം ഇതുവരെ ആകെ നടപ്പാക്കിയ 23 വധശിക്ഷകളിൽ പകുതിയോളവും ഫ്ലോറിഡയിലാണ് നടന്നത്.

ഫോർട്ട് മെയ്േഴ്സിന് തെക്ക് ഭാഗത്തുള്ള ബോണിറ്റ സ്പ്രിങ്സിൽ 1976 ഓഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 16 കാരിയായ ജിൽ പൈപ്പറിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്നും, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ റിച്ചാർഡ് ബേർഡ് ജൂനിയർ (19), ടെറി റൈസ് (17) എന്നിവരെ പരിക്കേൽപ്പിച്ചെന്നുമാണ് ലൂക്കാസിനെതിരെയുള്ള കുറ്റം. പെൺകുട്ടിയുമായി വർഷങ്ങളായി പരിചയമുണ്ടായിരുന്ന ലൂക്കാസ്, മുൻപും വധഭീഷണി മുഴക്കിയിരുന്നതായി ദൃക്സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു.

1977-ലാണ് ലൂക്കാസിന് ആദ്യമായി വധശിക്ഷ വിധിക്കുന്നത്. എന്നാൽ നിയമപരമായ നടപടിക്രമങ്ങളിലെ പിഴവുകൾ കാരണം 1977-നും 1990-നും ഇടയിൽ അദ്ദേഹത്തിന്റെ വധശിക്ഷ നാല് തവണ റദ്ദാക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒടുവിൽ 1990-ൽ അന്തിമ വധശിക്ഷ വിധിക്കുകയും, പിന്നീട് നൽകിയ അപ്പീലുകളെല്ലാം പരാജയപ്പെടുകയും ചെയ്തു. ഒരേ കുറ്റത്തിന് അഞ്ച് തവണയാണ് ഇയാൾക്ക് വധശിക്ഷ വിധിക്കപ്പെട്ടത്.

ഗവർണർ റോൺ ഡിസാന്റിസ് വധശിക്ഷാ വാറണ്ടിൽ ഒപ്പുവെച്ചതിനെ തുടർന്ന് ലൂക്കാസ് അന്തിമ അപ്പീലുകളെല്ലാം പിൻവലിച്ചിരുന്നു. “ഞാൻ 50 വർഷമായി ഡെത്ത് റോയിലാണ്, ഇത് ഇനി നീട്ടിക്കൊണ്ടുപോകാൻ താൽപ്പര്യമില്ല… എത്രയും പെട്ടെന്ന് തീരുന്നുവോ അത്രയും എനിക്ക് സന്തോഷം. ഞാൻ തളർന്നു,” എന്ന് അദ്ദേഹം ജഡ്ജിയോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് മൂന്ന് മരുന്നുകൾ അടങ്ങിയ വിഷച്ചൂചി നൽകിയ അദ്ദേഹത്തിന്റെ മരണം വൈകുന്നേരം 6:18-ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഈ വധശിക്ഷ തങ്ങൾക്ക് ആശ്വാസം നൽകിയെന്നും എന്നാൽ കുടുംബത്തിന്റെ ദുഃഖം മായുന്നില്ലെന്നും കൊല്ലപ്പെട്ട ജിൽ പൈപ്പറിന്റെ സഹോദരൻ ബക്ക് പൈപ്പർ പ്രതികരിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ടെറി റൈസിന്റെ സഹോദരിയായ ജാനിസ് റൈസ്, തന്റെ സഹോദരിക്ക് ഈ ശിക്ഷാവിധി നേരിട്ട് കാണാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖം പങ്കുവെച്ചു.

ഓഗസ്റ്റ് 18, 2026-ന് ശേഷം അമേരിക്കയിൽ നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഗവർണർ റോൺ ഡിസാന്റിസിന്റെ കർശന വധശിക്ഷാ നയത്തിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ ഫ്ലോറിഡയിൽ മറ്റ് രണ്ട് വധശിക്ഷകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്. 2026-ൽ അമേരിക്കയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളും കൂടി നടപ്പാക്കിയതിനേക്കാൾ കൂടുതൽ വധശിക്ഷകളാണ് ഫ്ലോറിഡ സംസ്ഥാനത്ത് മാത്രം ഇതുവരെ നടന്നിട്ടുള്ളത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ