എറണാകുളം: സംവിധായകന് സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് കോടതി താത്ക്കാലികമായി വിലക്കി. സനൽ കുമാർ ശശിധരൻ ഒന്നാം പ്രതിയും ഷാജൻ സ്‌കറിയയും രണ്ടാം പ്രതിയും മെറ്റയും മൂന്നാം പ്രതിയായിട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു വാര്യർ ഹര് ജി ഫയല് ചെയ്തത്. ഈ മാസം 30ന് ഹാജരാകാനാണ് പ്രതികൾക്ക് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. അപകീർത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് കോടതി നോട്ടീസും അയച്ചതായാണ് വിവരം. തനിക്കെതിരായി അസത്യ പ്രചാരണം നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നുമാണ് മഞ്ജു ഹര് ജിയില് ചൂണ്ടിക്കാട്ടുന്നത്.
മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണ് എന്നതടക്കമുള്ള കാര്യങ്ങൾ സനൽ കുമാർ സമൂഹമാധ്യമങ്ങളിലൂടേയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും വിഷയത്തിൽ പരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തി. മഞ്ജു വാര്യരെന്നല്ല സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്കും ഇതൊന്നും നേരിടേണ്ടി വരരുതെന്നാണ് ആവശ്യമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു. അവാസ്തവമെന്നും യുക്തിരഹിതമെന്നും വളരെ പെട്ടെന്ന് മനസിലാകുന്ന ഇത്തരം വാദമുഖങ്ങൾ ഉന്നയിക്കാൻ അവസരം കൊടുത്ത ഓൺലൈൻ മാധ്യമങ്ങളും നടപടി നേരിടേണ്ടി വരുമെന്നും അവർ സൂചിപ്പിച്ചു. മഞ്ജു പ്രതികരിക്കാത്തതെന്ത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇത്തരം കാര്യങ്ങളൊക്കെ അവർ എന്ത് പ്രതികരിക്കാനാണെന്നും നിയമപരമായി നീങ്ങുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ശാന്തി മായാദേവി കൂട്ടിച്ചേർത്തു.



