മഞ്ചേരിയിലെ സാഹിത്യ കൂട്ടായ്മകളിലും കവിസദസ്സുകളിലും സ്ഥിരസാന്നിദ്ധ്യമായിരുന്ന കൃഷ്ണകുമാരിട്ടീച്ചർ യാത്ര പറഞ്ഞു.
മഞ്ചേരിക്കടുത്ത് കാരകുന്ന് ചീനിക്കൽ എന്ന സ്ഥലത്ത് ചെമ്മണിക്കരവീട്ടിൽ വർഷങ്ങളായി ഒറ്റയ്ക്കു താമസിച്ചുവന്നിരുന്ന ടീച്ചർക്ക് കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ പൊടുന്നനെയാണ് നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. ബോംബേയിലുള്ള സഹോദരിയെ വിളിച്ച് വിവരമറിയിക്കുന്നതിന്നിടയിൽ ഫോൺ നിശ്ശബ്ദമായി. സഹോദരി അയൽക്കാരെ വിളിച്ച് വിവരം പറഞ്ഞ് അന്വേഷിക്കാൻ ഏല്പിച്ചു. അയൽക്കാർ എത്തിയപ്പോഴേയ്ക്കും ടീച്ചർ നിശ്ചലയായിരുന്നു .
അയൽക്കാർ ആംബുലൻസ് വിളിച്ച് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു . കാർഡിയാക്ക് അറസ്റ്റ് എന്ന് മെഡിക്കൽ വിഭാഗം വിധിച്ചു. നാട്ടിൽ അടുത്തബന്ധുക്കൾ ഇല്ലാത്ത സാഹചര്യത്തിൽ ബോഡി ഒരുദിവസം മോർച്ചറിയിലായിരുന്നു. ദൂരത്തുനിന്ന് ബന്ധുക്കൾ എത്തി കൃഷ്ണകുമാരിയുടെ ഭൗതികശരീരം ഏറ്റുവാങ്ങി ഷൊർണൂരിൽ ഭാരതപ്പുഴയുടെ തീരത്ത് ശാന്തിഘട്ടിൽ സംസ്കാരം നടത്തി.
മഞ്ചേരി പരിസരത്തിൽ നടന്ന അനുശോചന യോഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പരിചയക്കാരും ശിഷ്യരും പങ്കെടുത്തു.
അദ്ധ്യാപകകൂടുംബത്തിൽ ജനിച്ച് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച കൃഷ്ണകുമാരി ഏറനാട്ടിലെ വർത്തമാന കാല സാമൂഹ്യസാംസ്കാരിക മണ്ഡലത്തിലെ ധീരശബ്ദത്തിന്നുടമയായിരുന്നു. കവിസദസ്സുകളിലും പുസ്തകചർച്ചകളിലും മാത്രമല്ല മലയാളഅക്ഷരവുമായി ബന്ധപ്പെട്ട മിക്കയോഗങ്ങളിലും ടീച്ചറുടെ സാന്നിദ്ധ്യം വ്യത്യസ്തമായ അനുഭവമായിരുന്നു. പങ്കെടുന്ന വേദികളിലും ഇടപെടുന്ന വിഷയങ്ങളിലും സ്വാതന്ത്ര്യബോധത്തിൻ്റെ പ്രകാശവും സ്ത്രീശക്തിയുടെ മുഴക്കവും പ്രതിഫലിക്കുന്നതായിരുന്നു ടീച്ചറുടെ വാക്കുകൾ. ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നിട്ടും ടീച്ചറുടെ അന്ത്യം പെട്ടെന്നായതുകൊണ്ട് അയൽക്കാരാണ് സഹായത്തിനെത്തിയത്.
സ്നേഹനിധിയായ ഒരു അദ്ധ്യാപികയുടെ സഹകരണവും സാന്നിദ്ധ്യവും സാന്ത്വനവുമാണ് ഏറനാടിൻ്റെ സമൂഹമനസ്സിന്ന് നഷ്ടമായത്. മരിക്കുന്നതിൻ്റെ രണ്ടുദിവസം മുമ്പെ പ്രശസ്തകവി രമണി രോഹിണിയുടെ രണ്ടാമത്തെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനച്ചടങ്ങിലും തുടർന്നു നടന്ന കവിയരങ്ങിലും കൃഷ്ണകുമാരിട്ടീച്ചർ പങ്കെടുത്തു . ജില്ലയില എഴുത്തുകാരും കവികളും സംഗീതജ്ഞരും എങ്കെടുത്ത മഞ്ചേരി ശ്രീകൃഷ്ണക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയമാണ് ടീച്ചറെ അവസാനമായി കേട്ടിരുന്നത്. അന്ന് ആരും കരുതിയില്ല ഇത്രവേഗം അത്ഭുതങ്ങളുടെ ഈ കൊച്ചുതമ്പുരാട്ടി അവരെ അമ്പരപ്പിച്ചു കൊണ്ട് യാത്രയാവുമെന്ന്. അവരുടെ ആത്മാവിന്ന് പ്രണാമങ്ങൾ.



