ജെൻ സി പ്രക്ഷോഭത്തിൽ അടിതെറ്റി നേപ്പാൾ സർക്കാർ. രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധം രണ്ടാം ദിനത്തിലേക്ക് കടക്കവേ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെച്ചു. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ നിരവധി പേർ മരിച്ചിരുന്നു. രാജിക്ക് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ശർമ്മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ലേഖകും രാജിവച്ചിരുന്നു. പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ലേഖക് സ്ഥാനമൊഴിഞ്ഞത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സെപ്റ്റംബർ 4 മുതൽ ബ്ലോക്ക് ചെയ്യാനുള്ള സർക്കാർ തീരുമാനമെടുത്തതിനെ ചോദ്യം ചെയ്താണ് പുതുതലമുറ തെരുവിൽ ഇറങ്ങിയത്.
നൂറുകണക്കിന് പ്രകടനക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രധാനമന്ത്രിയുടെ ഓഫീസിൽ കയറിയതിന് തൊട്ടുപിന്നാലെയാരുന്നു രാജി പ്രഖ്യാപനം. ഭക്തപൂരിലെ ബാൽക്കോട്ടിലുള്ള പ്രധാനമന്ത്രി സ്വകാര്യ വസതി പ്രക്ഷോഭകർ കത്തിക്കുകയും ചെയ്തിട്ടുണ്ട്. 19 ഓളം പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. രാജ്യത്തെ മാധ്യമങ്ങൾ അടക്കം യുവാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ചു.
വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് മെറ്റയടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഒലി സർക്കാർ വിലക്കിയത്. എന്നാൽ, ഇത് സെൻസർഷിപ്പ് നടപടിയുടെ ഭാഗമെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. അഴിമതിക്ക് കൂട്ടു നിൽക്കാതെ, അതിന്‍റെ ഭാഗമായവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചിരുന്നു.



