വിഴിഞ്ഞം തീരദേശത്ത് പ്ലാസ്‌റ്റിക് മാലിന്യ സംസ്കരണ പദ്ധതി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെൻ്റർ (എം ആർ എഫ്) പ്രവർത്തനം തുടങ്ങി. മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം ഹാർബർ എൻജിനീയറിങ് വകുപ്പ് നഗരസഭയ്ക്ക് ലഭ്യമാക്കിയ 15 സെൻ്റ് സ്ഥലത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പ്രതിദിനം ഒരു ടൺ പ്ലാസ്റ്റിക് പൊടിക്കാൻ ശേഷിയുള്ളതാണ് പ്ലാൻ്റ്. പ്രദേശവാസികളായ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിനൊപ്പം നഗരസഭയ്ക്ക് വരുമാനവും ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒരു കോടി 10 ലക്ഷത്തോളം ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. അദാനി ഫൗണ്ടേഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കോർപറേഷൻ, വിസിൽ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നടത്തിപ്പ് ക്ലീൻ കേരള മിഷനും പരിപാലനം നഗരസഭയ്ക്കുമാണ്.
മാലിന്യങ്ങൾ സ്വീകരിച്ച്, വേർതിരിച്ച് വിപണനത്തിനായി പുനഃസംസ്കരണ വസ്‌തുക്കൾ തയാറാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ഡപ്യൂട്ടി മേയർ പി. കെ. രാജു അധ്യക്ഷനായ ചടങ്ങിൽ, ഡോ. അനിൽ ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ ബ്രിട്ടോ ജി. എം. പ്രസാദ് കുര്യൻ എന്നിവർ സംബന്ധിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ, ജനപ്രതിനിധികൾ നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു



