മഹാരാഷ്ട്രയിൽ കൊങ്കൺ രത്നഗിരിയിലെ ബ്രാഹ്മണ കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂലൈ 23-ന് കേശവ ഗംഗാധര തിലക് എന്ന ബാല ഗംഗാധര തിലകൻ ജനിച്ചു. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 16-ാം വയസ്സിൽ വിവാഹിതനായി. പിന്നീട് ഉപരിപഠനത്തിനായി തിലകൻ പൂണെയിലെ ഡെക്കാൺ കോളജിൽ ചേർന്നു. 1877-ൽ അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദവും തുടർന്ന് നിയമബിരുദവും നേടി. 1880 ൽ ജനകീയവിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അദ്ദേഹം മുൻ കൈയെടുത്തു പൂണെയിൽ “ന്യൂ ഇംഗ്ളീഷ് സ്കൂൾ” സ്ഥാപിച്ചു. കൂടാതെ പത്രപ്രവർത്തനരംഗത്തേക്കു കടന്നു മറാഠിഭാഷയിൽ “കേസരി” ഇംഗ്ലീഷിൽ “മറാത്ത “എന്നീ പ്രസിദ്ധീകരണങ്ങൾ തുടങ്ങി .1882 ൽ കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തിനെതിരായി അദ്ദേഹം എഴുതിയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവന്നു .
1885-ൽ “ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി” സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1897-ൽ പ്ലേഗ് രോഗം പടർന്നുപിടിച്ച പൂണെയിൽ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുകയും, പകർച്ചവ്യാധിയെ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലന്നും ചില പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടു വക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. 1898-ൽ മോചിതനായതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവമായി .1890 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയി. എന്നാൽ ഇടക്ക് കോൺഗ്രസിന്റെ വാർഷീക സമ്മേളനത്തെ അദ്ദേഹം “അവധിക്കാല വിനോദ പരിപാടി “എന്ന് വിമര്‍ശിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ 1908 ജൂണിൽ അറസ്റ്റു ചെയ്ത് ബർമ(മ്യാൻമർ)യിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചു.
പാലി, ഫ്രഞ്ച്, ജർമൻ തുടങ്ങിയ ഭാഷകൾ പഠിക്കുകയും “ഗീതാരഹസ്യം”എന്ന അദ്ദേഹത്തിന്റെ സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ ഗ്രന്ഥം എഴുതുന്നത് ഈ കാലഘട്ടത്തിലാണ് .”ഭക്തി ഗീതയിലെ മുഖ്യവിഷയമല്ലെന്നും ഗീതയില്‍ അത് തിരുകിക്കയറ്റിയത്” കാക്കയെപ്പിടിച്ച് അരയന്നമാക്കുന്നതു”പോലെയാണ് എന്നും അദ്ദേഹം ഇതിൽ പറയുന്നുണ്ട് (പേജ് 473-474). സ്വജനത്തോട് യുദ്ധം ചെയ്യുന്നതില്‍ ഭേദം മരണമാണെന്നു കരുതി ദുഃഖിച്ചുനിന്ന അര്‍ജുനനെ കര്മോത്സുഖനാക്കി കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ച ഗീതയില്‍ ബ്രഹ്മജ്ഞാനത്തിനും മോക്ഷമാര്ഗത്തിനുമെന്ത് പ്രസക്തി? ഗീതയെ പ്രവൃത്തി മാര്‍ഗ പ്രധാനമെന്ന് കാണുകയും ആ തരത്തില്‍ വ്യാഖ്യാനം തയ്യാറാക്കുകയും ചെയ്ത അദ്ദേഹം 1914-ൽ ജയിൽമോചിതനായ അദ്ദേഹം
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ തന്റെ ഗ്രന്ഥം ബുദ്ധിപരമായി ഉപയോഗിച്ചിട്ടുണ്ട്.
സ്വാത്രന്ത്ര്യസമരത്തിന്റെ ഗതി മാറ്റി മറിച്ച മൂന്ന് നേതാക്കൾ “ലാൽ-ബാൽ-പാൽ “എന്നത് ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലകൻ , ബിപിൻ ചന്ദ്ര പാൽ കൂട്ടുകെട്ടിന്റെ ചുരുക്കപ്പേരാണ്. വിദേശ ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും സ്വദേശ വസ്തുക്കൾ ഉപയോഗിക്കാനുമുള്ള ആഹ്വാനം ചെയ്തതും “സ്വദേശി പ്രസ്ഥാനം “എന്ന ആശയത്തിന് നേതൃത്വം നൽകിയതു കൊണ്ടും “സ്വദേശി ത്രയം” എന്നും അറിയപ്പെട്ടു .1918-ൽ അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. “ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ” പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ അദ്ദേഹം തന്നെ രൂപീകരിച്ച “ഇന്ത്യൻ ഹോംറൂൾ ലീഗ് “എന്ന പ്രസ്ഥാനത്തിന് വേണ്ടി ഹാജരായി. 1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന അദ്ദേഹം കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി .
“ലോകമാന്യ'(ജനങ്ങളാൽ ആദരിക്കപ്പെടുന്നവൻ) എന്നാണ് അദ്ദേഹം അറിയപ്പെട്ടത്; എന്നാൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ “ഇന്ത്യൻ അശാന്തിയുടെ പിതാവെ”ന്നാണ് വിളിച്ചത്. “ഹിന്ദുമതസ്ഥനല്ലാത്ത ഒരു വ്യക്തി എന്നോടൊപ്പം അമ്പലത്തിൽ വരില്ലായിരിക്കാം. ഞാനും ആ വ്യക്തിയും തമ്മിൽ വിവാഹമോ ഒന്നിച്ചു ഭോജനമോ നടക്കില്ലായിരിക്കും. അതൊക്കെ ചെറിയ വിഷയങ്ങളാണ്. ഒരാൾ ഇന്ത്യയുടെ നൻമയ്ക്കുവേണ്ടി പരിശ്രമിക്കുന്നുവെങ്കിൽ ആ വ്യക്തിയെ ഞാൻ അന്യനായി കണക്കാക്കുകയില്ല.”എന്ന് പറഞ്ഞതിലൂടെ മികച്ച മതേതര മൂല്യം കാത്തു സൂക്ഷിച്ച വ്യക്തിയാണെന്നത് സ്പഷ്ടമാണ്.
1920 ആഗസ്റ്റ് 1- ന് നിര്യാതനായി.“സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെചെയ്യും”എന്ന മുദ്രാവാക്യം അദ്ദേഹത്തിന്റേതാണ് .ഒരു നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന്റെ വാക്കുകളും ആശയങ്ങളും മഹാവ്യാധി നേരിടുന്നതിന് അദ്ദേഹം മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ കോവിഡ് കാലത്തു നാം ഓർത്തെടുത്തതും എല്ലാം ആ രാജ്യസ്നേഹിയുടെ സംഭാവനകൾ തന്നെയാണ് .മരണ ശേഷം ഗാന്ധിജി “ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്” എന്ന് അര്ഥശങ്കക്കിടയില്ലാതെ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ചരിത്രം. അദ്ദേഹത്തിന്റെ മരണ ദിവസമാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടതെന്നത് മറ്റൊരു ചരിത്രം.
”ദൈവം തൊട്ടുകൂടായ്മ അംഗീകരിക്കുന്നുണ്ടെങ്കിൽ അങ്ങിനെയൊരു ദൈവത്തെ എനിക്ക് ആവശ്യമില്ല. എല്ലാ മനുഷ്യരും തുല്യരാണ്. തൊട്ടുകൂടായ്മയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതൊരു വലിയ പാപമാവുന്നു.” എന്ന അദ്ദേഹത്തിന്റെ ബോംബെ പ്രസംഗത്തിന് വർത്തമാന കാലത്തും
പ്രസക്തിയുണ്ട് .



