ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതിനിടെയാണ് അപകടമെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രയാഗ് രാജിലെ ശാസ്ത്രി പാലത്തിന് സമീപം ആണ് തീ കണ്ടത്. തീ പിടിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയിൽ പുക ഉയര്‍ന്നതും പരിഭ്രാന്തി പരത്തി. തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
തീ പൂര്‍ണമായും അണച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്ത് ടെന്‍റുകളാണ് കത്തിനശിച്ചത്. സെക്ടർ 19ൽ ഗീത പ്രസിന്‍റെ ടെന്‍റിൽ ആണ് തീ ഉയർന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീപിടുത്തം ഉണ്ടായ സ്ഥലത്തെത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അന്വേഷണം നടത്തും എന്ന് എഡിജിപി വ്യക്തമാക്കി.



