പാലക്കാട് :കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകി. യുവതിയുടെ എഴുവയസ്സുകാരി മകൾ ഉൾപ്പെടെ രണ്ടു കുട്ടികൾക്ക് പനി ബാധിച്ചു. മൂന്നുപേർ ഇതുവരെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിൾ ഫലം നെഗറ്റീവാണ്.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചും. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര് നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര് നിരീക്ഷണത്തിലാണ്.
സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര് കോഴിക്കോട് ജില്ലയിലും, 2 പേര് എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര് ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് 4 പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്.
നിപയുടെ സാഹചര്യത്തിൽ മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരികയാണ്. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ കൂടിയാല്‍ അത് മുന്നില്‍ കണ്ട് കൂടുതല്‍ ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജില്ലയിൽ നിപ്പ സ്ഥീരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അനാവശ്യമായി കൂട്ടം കൂടരുത്. N95 മാസ്ക്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. കണ്ടെയിൻമെൻ്റ് സോണിൽ നിന്നും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം.



