കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് അന്ത്യം.
കൽദായ സുറിയാനി സഭയുടെ ഇപ്പോഴത്തെ മാർ തിരുമേനി മാർ അപ്രേം മെത്രാപ്പോലീത്തയാണ്. ഇദ്ദേഹമാണ് ഭാരതത്തിലെ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ.
സീനിയർ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നൽകിയിരുന്നത്.
തിരുമേനിയുടെ ശാരീരിക അവസ്ഥ ദുർബലമാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് പള്ളികളിൽ വിശ്വാസികളെ അറിയിക്കുന്നതിനായി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ബുള്ളറ്റിൻ ജൂലൈ 5ന് ഇറങ്ങിയിരുന്നു.
തൃശ്ശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കൻ കുടുംബത്തിൽ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിന്റെയും 10 മക്കളിൽ നാലാമനായി 1940 ജൂൺ 13-നാണ് ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന മാർ അപ്രേം മെത്രാപ്പോലീത്ത ജനിച്ചത്. യുണൈറ്റഡ് തിയോളജിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിയൻ തിയോളജിക്കൽ സെമിനാരി, പ്രിൻസ്‌ടൺ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്.
1961 ജൂൺ 25-ന് ശെമ്മാശപട്ടം സ്വീകരിച്ചു. 26-ാം ജന്മദിനത്തിൽ 1965 ജൂൺ 13-ന് കശീശപട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബർ 21-ന് എപ്പിസ്‌കോപ്പയായും ഒരാഴ്ചയ്ക്ക്‌ശേഷം 29-ന് മെത്രാപ്പോലിത്തയായും ഇറാഖിലെ പ്രസിദ്ധമായ മാർ സയ്യാകത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണം ചെയ്‌തു. ഭാരത സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു. 1968 ഒക്ടോബർ 26-ന് ഇന്ത്യയിൽ തിരിച്ചെത്തി സഭയുടെ ഭരണച്ചുമതല ഏറ്റെടുത്തു. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം. 2015-ൽ മാറൻ മാർ ദിൻഹാ നാലാമൻ പാത്രിയാർക്കീസ് കാലം ചെയ്തതിനെത്തുടർന്ന് പുതിയ പാത്രിയാർക്കീസ് തിരഞ്ഞെടുപ്പുവരെ ആറുമാസത്തോളം ആഗോള തലവനായി സഭയെ നയിച്ചു.
പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. എഴുപതിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ്. യാത്രാവിവരണം, നർമഭാവന, സഭാചരിത്രം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ളവയാണ് ഗ്രന്ഥങ്ങൾ. മദ്രാസിലെ മാർത്തോമ ഹയർസെക്കൻഡറി ഹയർസെക്കൻഡറി സ്‌കൂളും തൃശ്ശൂരിലെ കാൽഡിയൻ കോളേജും സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക എന്നാണ് വിവരം.



