കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര കനത്തമഴ കാരണം സഞ്ചരിച്ച ഹെലികോപ്റ്ററിന് ഗുരുവായൂരിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ഹെലികോപ്റ്റർ കൊച്ചിയിലേക്ക് മടങ്ങി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഇറങ്ങാനായിരുന്നു തീരുമാനം. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്ററിന് ഇവിടെ ഇറങ്ങാനാകാതെ കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.
രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് 12.35നു കൊച്ചി വിമാനത്താവളത്തിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. അതിനു മുൻപ് മുൻ നിശ്ചയിച്ച പ്രകാരം രാവിലെ 11ന് കൊച്ചി കളമശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർത്ഥികളും അധ്യാപകരുമായി സംവദിക്കും.
ഇന്നലെ കൊച്ചിയിലെത്തിയ ജഗ്ദീപ് ധൻകറിന് ഊഷ്മള സ്വീകരണമാണ് നൽകിയത്. കൊച്ചി വിമാനത്താവളത്തിൽ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങളായ ആഭ വാജ്പേയി, കാർത്തികേയ് വാജ്പേയി എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
മന്ത്രി പി രാജീവ്, ഹാരിസ് ബീരാൻ എം പി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡിജിപി റാവാഡ ചന്ദ്രശേഖർ, കളക്ടർ എൻഎസ്കെ ഉമേഷ്, റൂറൽ എസ്പി എം ഹേമലത, സിയാൽ എംഡി എസ് സുഹാസ്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി



