പമ്പയാറിന്റെ ഓളപ്പരപ്പിൽ ആവേശം തീർത്ത് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഇന്ന് അരങ്ങുണരും. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജലമേള ഉദ്ഘാടനം ചെയ്യും..ഉദ്ഘാടനത്തിന് പിന്നാലെ ജലഘോഷയാത്രയും വൈകിട്ട് 3ന് മത്സര വള്ളംകളിയും ആരംഭിക്കും.
വിവിധ കരകളുടെ അഭിമാനമായ 51 പള്ളിയോടങ്ങളാണ് ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നത്.
ജലഘോഷയാത്രയ്ക്ക് മുന്നിൽ തിരുവോണത്തോണി തുഴഞ്ഞുനീങ്ങും. പിന്നാലെ ബി ബാച്ചിലെയും എ ബാച്ചിലെയും പള്ളിയോടങ്ങൾ ഭഗവത് സ്തുതി പാടി തുഴയെറിഞ്ഞ് അകമ്പടിയാകും.
പമ്പയാറിന്റെ ഇരുകരകളിലും ആയിരക്കണക്കിന് ആളുകൾ സാക്ഷികളാകുന്ന ജലഘോഷയാത്ര ജലമേളയുടെ പ്രധാന ആകർഷണമാകും.
വൈകിട്ട് മൂന്നിന് മത്സര വള്ളംകളിക്ക് തുടക്കമാകും. ആവേശകരമായ പോരാട്ടത്തിൽ വിജയിക്കുന്ന പള്ളിയോടത്തിന് മന്നം ട്രോഫി സമ്മാനിക്കും. വേഗത്തിനൊപ്പം പാട്ടിന്റെയും ചമയത്തിന്റെയും മികവിനും അംഗീകാരമുണ്ട്. ഏറ്റവും ഭംഗിയായി ചമയത്തോടെ പാടി തുഴയുന്ന പള്ളിയോടത്തിന് ആർ. ശങ്കർ സ്മാരക സുവർണ ട്രോഫി സമ്മാനിക്കും.



