കൊല്‍ക്കത്ത: ദക്ഷിണകൊറിയന്‍ കെ പോപ്പ് താരങ്ങളും മോഡലുകളുമാക്കാമെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ട ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ പൊലീസ് രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. ഏകദേശം ഒരു വര്‍ഷത്തോളമായി പിന്ററസ്റ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ”ദിഘി സര്‍ക്കാര്‍ “എന്ന പേരില്‍ പരിചയപ്പെട്ട ഒരാളുമായി കുട്ടികൾ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
കെ-പോപ്പ് നായികമാരും മോഡലുമാവാന്‍ ആഗ്രഹിക്കുന്ന കുട്ടികളോട് കൊറിയന്‍ ഭാഷയും സംസ്‌കാരവും പഠിക്കാനായി പ്രതി പ്രോത്സാഹിപ്പിക്കുകയും ഡെമണ്‍ എന്ന ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. യാത്രാ നിര്‍ദേശങ്ങളും മറ്റു വിവരങ്ങളും പ്രതി ഈ ഗ്രൂപ്പുവഴിയാണ് നല്‍കിയിരുന്നത്. ആദ്യം ഭൂട്ടാനിലേക്കും പിന്നീട് അവിടെ നിന്ന് ദക്ഷിണ കൊറിയയിലേക്കും കൊണ്ടുപോയി കെ- പോപ്പ് താരങ്ങളെയും മോഡലുകളായും പരിശീലനം നല്‍കുമെന്നും പറഞ്ഞാണ് കുട്ടികളെ വീട്ടില്‍ നിന്നും ആരും കാണാതെ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്.
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൗക്കാട്ട് ഘട്ടില്‍ നിന്ന് കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് കണ്ടെത്തി. കുട്ടികള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടത്തുന്നതിനു മുന്‍പ് തന്നെ പൊലീസ് ഇരുവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും പിന്നീട് കുടുംബങ്ങള്‍ക്ക് കൈമാറുകയുമായിരുന്നു
കുട്ടികളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഓണ്‍ലൈന്‍ ഗ്രൂപ്പുകളും പൊലീസ് പരിശോധിച്ച് വരികയാണ്. മനുഷ്യക്കടത്തോ വിദേശത്തേക്ക് പ്രായപൂര്‍ത്തിയാകാത്തവരെ റിക്രൂട്ട് ചെയ്യുന്ന സംഘടിത സംഘമോ സംഭവത്തിന് പിന്നിലുണ്ടോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



