പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഫോറൻസിക് സർജന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ട മൃദദേഹങ്ങൾ തൃശൂർ ജില്ലയിലെ ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ട ഗതികേടിലാണ് പാലക്കാട്ടുകാർ.
ചീഫ് കൺസൾട്ടന്റ് ഇൻ ഫോറൻസിക് മെഡിസിൻ ആയിരുന്ന ഡോ. പി. ബി. ഗുജ്‌റാൾ വിരമിച്ചതിനെ തുടർന്ന് ഈ തസ്തികയിൽ പുതിയ നിയമനം നടന്നിട്ടില്ല. ചീഫ് കൺസൾട്ടന്റ് തസ്തികയിലേക്ക് നിയമിക്കാൻ യോഗ്യതയുള്ളവർ പരിമിതമായതിനാൽ സീനിയർ കൺസൾട്ടന്റ് തസ്തികയിൽ നിയമനം നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിൽ ആകെയുള്ള ഒരു സീനിയർ കൺസൾട്ടന്റ് തസ്തിക കഴിഞ്ഞ രണ്ടുവർഷമായി ഒഴിഞ്ഞുകിടപ്പാണ്.
ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ, ചില കേസുകളിലെ പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളേജിലേക്കോ ജനറൽ ആശുപത്രിയിലേക്കോ മാറ്റേണ്ടിവരുന്നുണ്ട്.
ദിവസം രണ്ടോ മൂന്നോ മൃതദേഹങ്ങളാണ് ഇത്തരത്തിൽ തൃശൂരിലേക്ക് കൊണ്ടുപോകേണ്ടി വരുന്നത്. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഭീമമായ ചിലവ് മരിച്ചയാളുടെ ബന്ധുക്കൾ തന്നെ വഹിക്കേണ്ടതുണ്ട്.
ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്.
ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജനെ നിയമിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.



