മുതിർന്ന സ്ത്രീകൾ ഇസ്ലാം മതം സ്വീകരിക്കുന്നതിനോ ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കുന്നതിനോ ആരും ഇടപെടരുതെന്ന് അലഹബാദ് ഹൈക്കോടതി. സോയ ദിവ്യ ഭാട്ടിയ എന്ന ദിവ്യ ഭാട്ടിയ (20), അൻഷു ഭാട്ടിയ എന്ന ആമിന അൻഷു ഭാട്ടിയ (35) എന്നീ യുവതികൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് സന്ദീപ് ജെയ്നിന്റെ പരാമർശം.
ഹിന്ദു മതം ഉപേക്ഷിച്ച് മുസ്‌ലിം മതം സ്വീകരിച്ചതിനും ഇഷ്ടപ്പെട്ട പുരുഷന്മാരെ വിവാഹം കഴിച്ചതിനും ശേഷം തങ്ങളെ പിതാവ്
നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് യുവതികളുടെ ഹർജിയിൽ പറയുന്നത്. പിതാവിനൊപ്പം പ്രാദേശിക പൊലീസ് അധികാരികളും ഈ പ്രവർത്തിക്ക് കൂട്ടുനിന്നെന്നും ഹർജിയിൽ പറയുന്നു.
പിന്നാലെ ഹർജി നൽകിയവർ പ്രായപൂർത്തിയായ വനിതകളാണെന്നും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാമെന്നും കോടതി വ്യക്തമാക്കി.
തുടർന്ന് ഓഗസ്റ്റ് ആറിന് യുവതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ ദിവസം യുവതികളെ ഹാജരാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ കാരണം വ്യക്തമാക്കി സ്വന്തം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.



