സ്നേഹം എന്ന ഭാഷ (1 കോരി. 13:1-13)
“എനിക്കു പ്രവചന വരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും, സ്നേഹ
മില്ലായെങ്കിൽ ഞാൻ ഏതുമില്ല” (വാ. 2).
വ്യത്യസ്ത ഭാഷകൾ സംസാരിക്കുവാൻ കഴിയുക എന്നത് വലിയ നേട്ടമായാണ് പൊതുവേ കരുതപ്പെടുന്നത്. പുരാതന പാർത്ഥ്യൻ ഭരണാധികാരിയായിരുന്ന മിത്രഡേറ്റ്സിന് ഇരുപത്തഞ്ചു ഭാഷകൾ അറിയാമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്! പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റലിക്കാരനായ മിസ്റ്റോഫാന്റിന് നൂറ്റിപ്പതിന്നാല് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു! എന്നാൽ ഈ ഭാഷകളെക്കാളെല്ലാം ശ്രേഷ്ഠമായഒരു ഭാഷയെക്കുറിച്ചാണ്
വി.പൗലൊസ് ധ്യാന ഭാഗത്ത് സൂചിപ്പിക്കുന്നത്.
സ്നേഹം എന്ന ഭാഷയാണ് അത്. 1കോരി. 13, സ്നേഹത്തെക്കുറിച്ചുള്ള അപ്പൊസ്തലന്റെ ഒരു ഭാവഗീതം ആണ് എന്ന് പറയാം.
നാം എത്ര ഭാഷകളിൽ പ്രാവീണ്യമുള്ളവരായിരുന്നാലും, സ്നേഹ ഭാഷ വശമില്ലെങ്കിൽ, നമ്മുടെ കഴിവിന് ദൈവ മുമ്പിൽ അംഗീകാരം ലഭിക്കില്ല. സ്നേഹമില്ലെങ്കിൽ നമ്മുടെ കഴിവുകളും സിദ്ധികളുമെല്ലാം കേവലം “മുഴങ്ങുന്ന ചെമ്പോ, ചിലമ്പുന്ന കൈത്താളമോ” പോലെ മാത്രമേ ഇരിക്കൂ എന്നാണ് അപ്പൊസ്തലൻ സൂചിപ്പിക്കുന്നത്!
മഹാനായ ഒരു മനുഷ്യൻ ഒരേ സമയത്ത് സാക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിനെക്കുറിച്ച് വില്യം വിക്ലിഫ് എന്ന നവീകരണ കർത്താവ് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “അനേകർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു വേദാദ്ധ്യാപകനും ഗ്രന്ഥകർത്താവുമായിരുന്നു വില്യം നീവൽ. ഒരു ദിവസം ഈ ദൈവ ദാസൻ, വളരെ മോശമായി വസ്ത്രധാരണം ചെയ്തിരുന്ന ഒരു പാൽ വിൽപനക്കാരൻ പയ്യനെ കണ്ടു. അവൻ ദു:ഖിതനും ഏകാകിയുമായിരുന്നു. നീവൽ
വാത്സല്യപൂർവ്വം അവന്റെ പുറത്ത് തലോടിക്കൊണ്ട് അവനോട് ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, അവന്റെ ശരീര രക്ഷയ്ക്ക് ആവശ്യമായതെല്ലാം നിർവ്വഹിച്ച് കൊടുക്കുകയും ചെയ്തു”. ഇത് വില്യം വിക്ലിഫിനെ ഏറെ സ്പർശിച്ച സംഭവം ആയിരുന്നു.
സ്നേഹ ഭാഷയുടെ സ്വാധീനം വളരെയാണ്. ദൈവം സ്നേഹമാകയാൽ, സ്നേഹ ഭാഷ സംസാരിക്കുന്നവർ എല്ലാം ദൈവത്തിൽ നിന്ന് ജനിച്ചവർ ആണ്. ഏതെല്ലാം വ്യത്യസ്ഥ ഭാഷകൾ സംസാരിക്കുന്നവർ ആയാലും, എല്ലാവർക്കും ഒരുപോലെ മനസ്സിലാകുന്ന ഭാഷായാണ് ‘സ്നേഹം’! നമുക്കും അത് സംസാരിക്കാം. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: ദൈവ സ്നേഹവും മനുഷ്യ സ്നേഹവും ഒരേ നാണയത്തിന്റെ ഇരു
വശങ്ങൾ മാത്രം!



