ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു-ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 4.30-ഓടെയായിരുന്നു അപകടം. തൈപ്പൂയ കാവടിയുമായി ബന്ധപ്പെട്ട് അമ്മയ്ക്കും മുത്തച്ഛനുമൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു അദ്വൈത്.
കുളിക്കാനായി പെരുംകുളത്തിലേക്ക് ഇറങ്ങിയ അദ്വൈതിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവാറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അദ്വൈത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും. ആദിത്യയാണ് സഹോദരി.



