ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 20 വർഷം എന്നതിന് പകരം 50 വയസ്സുവരെ എന്നാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ , പെർമിറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനാക്കാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കാനും ഈസ് ഓഫ് ലിവിംഗ്’ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ നടപടികളിലേക്ക് കടക്കുന്നത്.
ഈ പരിഷ്കാരങ്ങൾ വഴി സംസ്ഥാന സർക്കാരുകളുടെ റവന്യൂ വരുമാനത്തെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി തുടർന്നും ഈടാക്കാൻ സാധിക്കും. ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാനും ഡിജിറ്റൽ ഗവേണൻസ് ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.



