യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. തിങ്കളാഴ്ചയായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ട കൃത്യമായ സ്ഥലം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന വ്യോമാക്രമണങ്ങൾക്കിടയിലാണ് ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“ഐആർജിസിയുടെ ഇൻ്റലിജൻസ് വിഭാഗം തലവനായ മേജർ ജനറൽ മാജിദ് ഖാദമി ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ നടത്തിയ ക്രിമിനൽ തീവ്രവാദി ആക്രമണത്തിൽ രക്തസാക്ഷിയായി,” ഐആർജിസി തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. ഇറാൻ സ്റ്റേറ്റ് ലിങ്ക്ഡ് റിപ്പോർട്ടുകൾ പ്രകാരം, “അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളുടെ” ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം കാലം രാജ്യത്തിൻ്റെ സുരക്ഷയ്ക്കും വിപ്ലവ സംരക്ഷണത്തിനുമായി ഇൻ്റലിജൻസ് മേഖലയിൽ ഖാദമി നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഐആർജിസി അനുസ്മരിച്ചു.
ഇറാൻ്റെ സൈനിക നേതൃത്വത്തിന് ഏറ്റ വലിയ തിരിച്ചടിയാണിതെന്നും, ഇറാൻ-യുഎസ്-ഇസ്രായേൽ ബന്ധം കൂടുതൽ വഷളാകാൻ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇറാൻ യുദ്ധം നിലവിൽ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.



