മാധവ മേനോന്റെ ഉള്ളിലെ കലാകാരൻ ഭക്തിയുടേയും അനുരാഗത്തിന്റെയും പൂർണ്ണത കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഇഷ്ടം ദൈവമായ ശ്രീകൃഷ്ണ രൂപങ്ങളിലായിരുന്നു.
നിറങ്ങൾ കൊണ്ട് അദ്ദേഹം വരച്ചത് ഒരു ചിത്രം മാത്രമല്ല. നിശബ്ദതയിൽ ഉദിക്കുന്ന നാമജപത്തിന്റെ പ്രതിധ്വനിയാണ്.
വിരൽത്തുമ്പിൽ വിരിയുന്ന ഓരോ രേഖയും അദ്ദേഹത്തിന്റെ ഉള്ളിലെ വൃന്ദാവനത്തിന്റെ വരികളാണ്.
മാധവ മേനോൻ പറയാറുള്ളത് ഇങ്ങിനെയാണ്…. കണ്ണന്റെ കണ്ണുകൾ എപ്പോഴും എന്നെ തേടിവരും. ഞാൻ നോക്കുമ്പോഴല്ല. ഞാൻ മറന്നുപോകുമ്പോഴാണ് അവൻ പുഞ്ചിരിക്കുക എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
വെണ്ണയുടെ മൃദുത്വം പോലെ നിശബ്ദമായൊരു പ്രണയമാണ് കൃഷ്ണനും, മാധവ മേനോനും തമ്മിൽ.
മുരളിയുടെ നാദം പോലെ ഹൃദയത്തിൽ ഒഴുകുന്നൊരു നാമം….
ആ നിറങ്ങളിലൂടെ അദ്ദേഹം അന്വേഷിച്ചത് അദ്ദേഹത്തിന്റെ കണ്ണനെ തന്നെയായിരുന്നു.
ചുവരിൽ വിരിയുന്ന ഓരോ രേഖയും അദ്ദേഹത്തിന്റെ ആത്മാവിന്റെ ശ്വാസമായ് മാറുമ്പോൾ നീലയുടെ ആഴങ്ങളിൽ അദ്ദേഹം മറഞ്ഞുപോയി. കൃഷ്ണനിൽ ലയിക്കാൻ മാത്രം ജനിച്ചവനായി….
കണ്ണന്റെ കണ്ണുകളിലെ ആ പുഞ്ചിരി എവിടെ നിന്നു നോക്കിയാലും അദ്ദേഹത്തെ പിന്തുടരും. അദ്ദേഹം കണ്ണനെ വരയ്ക്കുന്നില്ലെന്ന് അപ്പോൾ തിരിച്ചറിയും, അവിടുന്നാണ് അദ്ദേഹത്തെ വരക്കുന്നതെന്ന തോന്നലുണ്ടാകും.
രാധയുടെ വിരഹവും മീരയുടെ ഭക്തിയും ചേർന്ന് മാധവ മേനോന്റെ ഉള്ളിൽ തീർന്നൊരു അനന്തഗാനം. ആ ഗാനം കേൾക്കാനാണ് അദ്ദേഹത്തിന്റെ വിരലുകൾ നിറങ്ങളിൽ നൃത്തം ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
നെയ് വിളക്കിന്റെ മൃദു വെളിച്ചത്തിൽ ചിത്രങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹം കേൾക്കുന്നത് വാക്കുകളല്ല, ഭഗവാന്റെ സാന്നിധ്യത്തിന്റെ ശാന്തതയാണ്…..
ചിത്രം പൂർത്തിയായാൽ അദ്ദേഹം കൈകൾ തൊഴുതു പിടിച്ച് നില്ക്കും….. കാരണം അദ്ദേഹത്തിന്റെ മനസ്സിൽ അത് ഒരു ചിത്രം അല്ല, അദ്ദേഹത്തിന്റെ ആഴമേറിയ ഭക്തിയുടേയും, പ്രാർത്ഥനയുടേയും രൂപമാണ്.
തറവാടിന്റെ ഓരോ കോണിലും അദ്ദേഹം വരച്ചുചേർത്ത കൃഷ്ണ ലീലകൾ ആ എട്ടുകെട്ടിന് ഗോകുലത്തിന്റെ വിശുദ്ധി നൽകി.
വെണ്ണകട്ടുതിന്നുന്ന ഉണ്ണിക്കണ്ണൻ, മുരളിക ഊതി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപം, ഉരലിൽ കെട്ടിയ ഉണ്ണി കണ്ണന്റെ രൂപം, കാളിയന്റെ പുറത്ത് നൃത്തം ചുവട്ടി നിൽക്കുന്ന ചിത്രം, അർജ്ജുനന് ഗീതോപദേശം നൽകുന്ന ചിത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ വിരൽ തുമ്പിലൂടെ വിരിഞ്ഞു. ഒടാകുഴലൂതുന്ന കൃഷ്‌നോടാണ് അദ്ദേഹത്തിന് ഏറെ പ്രിയം.
ആ ചിത്രങ്ങിലെ കണ്ണുകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഏതു ഭാഗത്തുനിന്നു നോക്കിയാലും ഭഗവാൻ നമ്മളെ നോക്കി പുഞ്ചിരിക്കുന്നപോലെ തോന്നും.
ചായക്കൂട്ടുകൾ തയ്യാറാക്കുമ്പോൾ അദ്ദേഹം വൃതശുദ്ധി പാലിക്കും. അദ്ദേഹം വെറും പാലും പഴവുമേ കഴിക്കു.
തറവാടിന്റെ ചുവരുകളിൽ അദ്ദേഹം വരച്ച ആ നീല വർണ്ണത്തിനു ആകാശത്തിന്റെ ആഴവും കടലിന്റെ ശാന്തതയുമുണ്ടായിരുന്നു. ചിത്രം വരയ്ക്കുമ്പോൾ ആ ചുണ്ടുകളിൽ ശ്രീകൃഷ്ണ നാമം ഉരുവിട്ടു കൊണ്ടിരിക്കും. ആ എട്ടുകെട്ടിന്റെ ഓരോ മുക്കിലും മൂലയിലും അദൃശ്യനായി കണ്ണൻ കൂടെ ഉണ്ടെന്ന വിശ്വാസം കുടുംബാംഗങ്ങളിൽ ഊട്ടി വളർത്തിയത് മാധവ മേനോന്റെ ചുവർ ചിത്രങ്ങളായിരുന്നു.
കുടുംബക്കാരും നാട്ടുകാരും വിവാഹത്തെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഒരു പുഞ്ചിരിയോടെ അയാൾ തന്റെ നിറക്കൂട്ടിലേയ്ക്ക് മടങ്ങും. അദ്ദേഹത്തിന്റെ മനസ്സ് തേടിയത് കൃഷ്ണപ്രേമം എന്ന അനുഭൂതിയായിരുന്നു.
മുകൾ നിലയിലെ അദ്ദേഹത്തിന്റെ മുറിയിലിരുന്ന് ചിത്രം വരയ്ക്കുമ്പോൾ അദ്ദേഹം മറ്റൊരു ലോകത്തായിരുന്നു. ആ ഏകാന്തതയിൽ അയാൾ ഒരിക്കലും ഒറ്റപ്പെട്ടവനായിരുന്നില്ല.
ക്യാൻവാസിൽ വിരിയുന്ന കണ്ണനോട് അയാൾ സംസാരത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
അലക്കിത്തേച്ചമുണ്ടും തോളിൽ ഒരു തോർത്തും അതായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. ഭസ്മക്കുറിയണിഞ്ഞ നെറ്റിയിൽ എപ്പോഴും ഒരു തെളിമയുണ്ടാകും.
മാധവമേനോന്റെ ഉള്ളിലെ പ്രണയം ഒരു സ്ത്രീയോട് ആയിരുന്നില്ല. മറിച്ച് രാധയുടെ പ്രണയവും മീരയുടെ ഭക്തിയും ഒത്തുചേർന്ന ആ നീലക്കാർവർണ്ണനോട് ആയിരുന്നു. എന്റെ കണ്ണൻ കൂടെയുള്ളപ്പോൾ എനിക്കെന്തിനാ വേറൊരു കൂട്ട്. എന്നായിരുന്നു അയാളുടെ ചിന്താഗതി.
കണ്ണൻ കൂടെ ഉണ്ടെങ്കിൽ എനിക്കു വേറൊരു ലോകം വേണ്ട…. എന്റെ ശ്വാസം പോലും അവന്റെ നാമത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.



