ഇറാനെ ആക്രമിച്ച് ഇസ്റാഈലും യു.എസും പശ്ചിമേഷ്യയിൽ തുടങ്ങിവച്ച യുദ്ധം ആറുദിവസം പിന്നിട്ടതോടെ മരണസംഖ്യ കൂടുന്നു. ഒപ്പം യുദ്ധം കൂടുതൽ തലത്തിലേക്ക് വ്യാപിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ശനിയാഴ്ച തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,250 കവിഞ്ഞു. ഇതിൽ ഇരുനൂറോളം പേരും സ്കൂൾ വിദ്യാർഥികളാണ്. ഇതോടൊപ്പം ലബനാനിൽ ഇസ്റാഈൽ നടത്തിവരുന്ന കര, വ്യോമ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറും കവിഞ്ഞു.
തങ്ങളുടെ പ്രത്യാക്രമണത്തിൽ ഇതുവരെ 500ലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത സുരക്ഷാ സമിതി മേധാവിയായ അലി ലാരിജാനി സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ 500ലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനി ട്രംപ് കണക്കുകൂട്ടട്ടെ, അമേരിക്കയ്ക്കാണോ അതോ ഇസ്റാഈലിനാണോ മുൻഗണന നൽകേണ്ടതെന്ന്- അദ്ദേഹം കുറിച്ചു.
അതിനിടെ, ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി മുന്നോട്ടുവച്ച ചർച്ചാ നിർദ്ദേശങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. യുദ്ധത്തിന് മുൻപ് നടന്ന ആണവ ചർച്ചകളിൽ ഒമാൻ മധ്യസ്ഥത വഹിച്ചിരുന്നു. അയത്തുല്ല ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് നിങ്ങൾ കനത്ത വില നൽകേണ്ടി വരും. ദൈവം ഇച്ഛിച്ചാൽ ഈ പോരാട്ടം തുടരും – ലാരിജാനി മുന്നറിയിപ്പ് നൽകി. ഇന്നലെ ഇറാനും ഇസ്‌റാഈലും പരസ്പരം കനത്ത ആക്രമണമാണ് നടത്തിയത്. തെൽ അവീവിലും തെഹ്റാനിലും നിരവധി ആക്രമണങ്ങൾ ഉണ്ടായി.
ഇസ്റാഈലിന് നേരെ ഇറാൻ ക്ലസ്റ്റർ മിസൈലുകൾ പ്രയോഗിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.
ഇതുവരെ കുറഞ്ഞത് ആറ് ക്ലസ്റ്റർ മിസൈലുകളെങ്കിലും ഇസ്റാഈൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടതായി പ്രമുഖ ഇസ്റാഈലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രയോഗിക്കുന്ന ബാലസ്റ്റിക് മിസൈലുകളിൽ ഘടിപ്പിച്ചിരിക്കുന്ന വാർഹെഡുകൾ ആകാശത്തുവെച്ച് തന്നെ പൊട്ടിത്തെറിക്കുകയും അതിനുള്ളിലെ 20 ഓളം ചെറിയ ബോംബുകൾ പ്രതിരോധസംവിധാനങ്ങളെ മറികടന്ന് എട്ട് കിലോമീറ്ററോളം ചുറ്റളവിൽ ചിതറി വീഴുകയും ചെയ്യും. ഇത്തരം ആക്രമണങ്ങൾ കനത്ത നാശമാണ് ഇസ്റാഈലിൽ വരുത്തിവച്ചതെന്നാണ് റിപ്പോർട്ട്.



