ഇന്ന് ലോക വിനോദസഞ്ചാര ദിനം . കേരളത്തില്‍ മറ്റു ജില്ലകളില്‍ വിവിധ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ പ്രഖ്യാപിച്ച പല പദ്ധതികളും പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയില്ല . ഗവിയും കോന്നി ഇക്കോ ടൂറിസം പദ്ധതിയും അടവി കുട്ട വഞ്ചി സവാരിയും മാത്രം ആണ് മുന്‍പ് തുടങ്ങിയ പദ്ധതി നേട്ടം .പുതിയ പദ്ധതികള്‍ ജില്ലയില്‍ ഒന്നും ഇല്ല . കൊക്കാതോട് കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതിയും വനത്തിലൂടെ ഉള്ള ടൂറിസം പദ്ധതികളും എല്ലാം കടലാസില്‍ മാത്രം .
പത്തനംതിട്ട ജില്ലയില്‍ നിരവധി ടൂറിസം സാധ്യത ഉണ്ട് .എന്നാല്‍ പഴയ പദ്ധതികള്‍ തന്നെ വികസിപ്പിക്കാന്‍ ഉള്ള നടപടികള്‍ പോലും ഇല്ല . വനത്തിലൂടെ ഉള്ള സാഹസിക സഞ്ചാരം , വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ പദ്ധതി . തുടങ്ങിയവ പഴയ പ്രഖ്യാപനം മാത്രം . ചരിത്രപ്രസിദ്ധമായ മണ്ണടി വേലുത്തമ്പി സ്മാരക മ്യൂസിയം ജില്ലയിലെ തന്നെ മികച്ച കേന്ദ്രം ആണെങ്കിലും ആവശ്യത്തിന് പ്രചാരണം നല്‍കാത്തതിനാല്‍ സഞ്ചാരികളുടെ കുറവ് ഉണ്ട് .
പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ കുട്ടികളെ പോലും ഇവിടെ എത്തിച്ചു പ്രാധാന്യം മനസ്സിലാക്കി നല്‍കുവാന്‍ അധികൃതര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ല . ജില്ലയിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്തി അവയെ ജനകീയമാക്കി നിലനിര്‍ത്താന്‍ കഴിയുന്നില്ല .
ആദ്ധ്യാത്മികതയുടെ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിലെ തീർത്ഥാടക കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഫെസ്റ്റിവെൽ കലണ്ടർ പോലും തയാര്‍ ചെയ്തിട്ടില്ല . ഇവയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഉള്ള പദ്ധതികള്‍ തുടങ്ങണം .
സാംസ്കാരികപരമായി ഉയര്‍ന്ന നിലവാരം ഉണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ സാമൂഹിക സാംസ്കാരിക കാര്യത്തില്‍ പിന്നോക്കം ആണ് . ഓരോ ഗ്രാമത്തിലും ഉള്ള നാടന്‍ കലകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു പഠന വിഷയമാക്കിയിട്ടില്ല . ലോകം ടൂറിസം രംഗത്ത് മികച്ച കാഴ്ചകള്‍ നല്‍കി വരുന്നു എങ്കിലും പ്രാദേശിക ടൂറിസം സാധ്യതകളെ കണ്ടറിഞ്ഞു വികസിപ്പിക്കാന്‍പത്തനംതിട്ട ജില്ലയ്ക്ക് കഴിഞ്ഞില്ല .
ഗവിയും കോന്നി എക്കോ ടൂറിസം കേന്ദ്രവും മാത്രം കാണിച്ചു സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയില്ല . പുതിയ കാഴ്ചകള്‍ കാണുവാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ പത്തനംതിട്ട ജില്ല ഏറെ പിന്നില്‍ ആണ് .മാറ്റം ഉണ്ടാകണം . അതിനു പ്രാദേശിക രംഗത്ത് അറിവ് ഉള്ളവരെ ചേര്‍ത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ വിഭാഗം വിപുലീകരിക്കണം .



