തിരുവനന്തപുരം: മലയാള മനോരമ ലേഖകൻ ആനാട് ശശിയാണ് മരിച്ചത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നിക്ഷേപിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിച്ചു കിട്ടാത്തതിലെ മനോവിഷമമാണ് മരണ കാരണമെന്നാണ് സൂചന.
വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയോടെ ശശിയെ കാണാതായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കനക നഗറിലെ റീസർവേ ഓഫീസിൻ്റെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന മുണ്ടേല റസിഡൻ്റ്സ് സഹകരണ സംഘത്തിൽ ഇദ്ദേഹം 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. അതു തിരികെ ലഭിക്കാത്തതോടെ മാനസികമായി തകർന്നു. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
സഹകരണ ബാങ്കിലെ ക്രമക്കേടും തകർച്ചയും നിരവധിപേരെ പ്രതിസന്ധിയിലാക്കിയെന്നും ശശി മനോവിഷമത്തിലായിരുന്നെന്നും കോൺഗ്രസും സമ്മതിക്കുന്നു. ഈ സംഘവുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന രണ്ടാമത്തെ ആളാണ് ആനാട് ശശി.
കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾക്ക് ഉൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചു. മുണ്ടേല സഹകരണ സംഘത്തിലെ ക്രമക്കേടിൽ സഹകരണ വകുപ്പിൻ്റെ അന്വേഷണം തുടരുകയാണ്. സംഘം പ്രസിഡൻ്റ് മുണ്ടേല മോഹനൻ നായരും ജീവനൊടുക്കിയിരുന്നു.



