തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയ്ക്ക് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാല് മാസമെടുത്താണ് തട്ടിപ്പുകാർ ഇത്രയും വലിയ തുക കൈക്കലാക്കിയത്. തുടക്കത്തിൽ 2 കോടി രൂപ നിക്ഷേപിച്ചപ്പോൾ 4 കോടി വരെ ലാഭം ലഭിച്ചതായി ആപ്പിൽ കാണിച്ചതോടെയാണ് ഇദ്ദേഹം ബാക്കി തുകയും നിക്ഷേപിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.
എന്നാൽ, നിക്ഷേപിച്ച പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. രാജ്യത്ത് ഒരു വ്യക്തിയിൽനിന്ന് ഏറ്റവും കൂടുതൽ തുക തട്ടിയെടുത്ത കേസാണിതെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.
സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-ൽ 41,431 കേസുകളിലായി 764 കോടി രൂപയാണ് നഷ്ടമായത്.
2025 ജൂലൈ വരെ 23,891 കേസുകളിലായി 413 കോടി രൂപ നഷ്ടപ്പെട്ടു. ഈ രണ്ട് വർഷങ്ങളിലും വ്യാജ ട്രേഡിങ് ആപ്പുകൾ വഴിയാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത്. ഇതിനെത്തുടർന്ന്, കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടും സെബിയോടും കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ പ്രതിവിധി തേടിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം വ്യാജ ട്രേഡിങ് ആപ്പുകളുടെ പരസ്യങ്ങൾ പ്രധാനമായും പ്രചരിക്കുന്നത്



