യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുളളവനായി വളർന്ന ശമുവേൽ (1ശമു. 2:22 – 26)
” ശമുവേൽ ബാലനോ, വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു” (വാ. 26).
ഏലി പുരോഹിതന്റെ മക്കളുടെ വഴിപിഴച്ച വളർച്ചയ്ക്കും പോക്കിനും ഒരു ബദൽ എന്നവണ്ണമാണ് ശമുവേൽ ബാലന്റെ വളർച്ചയുടെ ചിത്രം,1ശമുവേൽ ആദ്യഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്നത്. മക്കൾ പിഴച്ചു പോകുന്നതിന് മാതാപിതാക്കൾ മാത്രമാണു ഉത്തരവാദികൾ എന്നു പറയാനാവില്ല. എന്നാൽ, അവരുടെ ഉത്തരവാദിത്തത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞു മാറാനും ആവില്ല.
വിശുദ്ധസ്ഥലത്താണു ഏലി പുരോഹിതന്റെ മക്കൾ വളർന്നു വന്നതെങ്കിലും, അവ
രുടെ പ്രവൃത്തികൾ എല്ലാം അശുദ്ധവും നീചവും ദൈവത്തെയും അവരുടെ മാതാപിതാക്കളെയും ദുഃഖിപ്പിക്കുന്നവയും ആയിരുന്നു. ദൈവിക ശാസനകളെ അറിയില്ലായിരുന്നതു കൊണ്ടല്ല അവർ അങ്ങനെ ചെയ്തത്. തങ്ങളുടെ പിതാവിന്റെ വാക്കുകൾക്കു പോലും അർഹിക്കുന്ന വില കൊടുക്കുവാൻ അവർ കൂട്ടാക്കിയില്ല!(വാ. 23-25). മന:പൂർവ്വമായി ദൈവത്തെ വെല്ലുവിളിക്കുകയാണ് അവർ ചെയ്തത്.
അതിന്റെ തിക്തത അവർ മാത്രമല്ല, അവരുടെ മാതാപിതാക്കളും അനുഭവിക്കേണ്ടി വന്നു!
ഈ ഇരുണ്ട പശ്ചാത്തലത്തിൽ ഒരു വെള്ളി വെളിച്ചമായാണു ശമുവേൽ ബാലന്റെ ജീവിതവും വളർച്ചയും സംബന്ധിച്ച സൂചനകൾ എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. “ശമുവേൽ ബാലനോ, വളരുന്തോറും യഹോവയ്ക്കും മനുഷ്യർ
ക്കും പ്രീതിയുള്ളവനായി വളർന്നു വന്നു” (വാ. 26) എന്ന സംക്ഷിപ്ത പ്രസ്ഥാ
താവന, ശമുവേലിന്റെ വളർച്ചയുടെ എല്ലാ നന്മ വശങ്ങളെയും വെളിപ്പെടുത്തുന്ന ഒന്നാണ്! യേശുവിന്റെ ബാല്യകാല വളർച്ചയെ പ്രതിപാദിക്കുമ്പോൾ, സുവിശേഷകൻ രേഖപ്പെടുത്തു ന്ന: “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്ന് വന്നു” (ലൂക്കോ.2:52)എന്നതിന് സമാനമായ ഒന്നായി, ഇതിനെ കാണാം?
മക്കൾ വളരുന്തോറും അവർ എങ്ങനെയാണ് വളരുന്നത് എന്നും, അവരെ തങ്ങൾ വളർത്തുന്നതു എങ്ങനെയെന്നും ശോധന ചെയ്യുവാൻ മാതാപിതക്കൾക്കു ബാദ്ധ്യതയുണ്ട്. ബാലൻ / ബാലിക നടക്കേണ്ട വഴിയിൽ അവനെ/അവളെ അഭ്യസിപ്പിക്ക; വാർദ്ധ്യക്യത്തിലും അവർ അതു വിട്ടു മാറുകയില്ല (സദൃ. 22:6) എന്നാണ് വചനം നൽകുന്ന സൂചന.
അതിനു ദൈവം എല്ലാ മാതാപിതാക്കളെയും സഹായിക്കട്ടെ.. അങ്ങനെ വളരുവാൻ എല്ലാ കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
ചിന്തയ്ക്ക്: ചുട്ടയിലെ ശീലം ചുടല വരെ!



