മുറ്റത്തു പൂവിട്ടു,
മുന്നാഴി അരിയിട്ടു,
മാവേലി മന്നനെ കാത്തിരുന്നൊരു
മലയാളനാടുണ്ടായിരുന്നിവിടെ…
തൊടിയിൽ തുമ്പപ്പൂ മന്ദഹസിച്ചു,
ഞൊടിയിൽ പൂക്കളം മുറ്റത്തു
നിറഞ്ഞു,
കൈകോർത്തു കുട്ടികൾ പാടിയ
നാടൻ ശീലുകൾ നെഞ്ചോടു
ചേർത്തൊരു
ഓണക്കാലമുണ്ടായിരുന്നിവിടെ…
അമ്മതൻ കരങ്ങളിൽ പായസം,
അച്ഛന്റെ സ്നേഹം പുടവയായി,
അന്നകന്ന ബന്ധങ്ങൾ
അടുത്തിരുന്നൊരു
സ്നേഹത്തണലിൽ സ്നേഹം
പകർന്നൊരു
ഓണക്കാലമുണ്ടായിരുന്നിവിടെ…
“പൂവേ പൊലി… പൂവേ പൊലി…”
പാടി പൂക്കളമൊരുക്കിയ രാവിൽ,
സുമങ്ങളെക്കാൾ
സുന്ദരമായിരുന്നു
നിഷ്കളങ്ക ഹൃദയങ്ങൾതൻ
സ്നേഹത്തിന്റെ സുഗന്ധധാര…
കാലം മാറി…
ഓണവും മാറി…
കൈത്തറി മുണ്ടിന്റെ
ലാളിത്യത്തിനു പകരം,
തിളങ്ങുന്നു പുതുവസ്ത്രങ്ങൾ.
ഓണത്തിന്റെ നിറങ്ങൾക്കിടയിലും
പഴയ നാടിന്റെ ഗന്ധമിന്ന്
മാഞ്ഞുപോകുന്നു…
പഴയ ഓണം
വീടുകളെ ഒന്നിപ്പിച്ചപ്പോൾ,
ഇന്നത്തെ ഓണം
വിരൽത്തുമ്പിലെ സ്വയചിത്രമായി
മുഖചിത്രത്താളുകളിൽ
നിറയുന്നു…
പണ്ടൊരു സദ്യയുണ്ടായിരുന്നു,
വാഴയിലയിൽ വിളമ്പിയതിൽ
സ്നേഹം,
ഇലയുടെ ഓരോ കോണിലും
നിറഞ്ഞിരുന്നത്
ബന്ധങ്ങളുടെ രുചിയായിരുന്നു…
സദ്യയുണ്ടിന്നും,
വിഭവങ്ങളും ഏറെയുണ്ട്,
ഇന്നത്തെ തിരക്കിനിടയിൽ
സ്നേഹത്തിന്റെ രുചിയറിയാതെ
പോകുന്നൊരു ഓണം…
പണ്ടൊരിക്കൽ
മാവേലി വന്നിരുന്ന
വീട്ടുമുറ്റത്തിന്നു പകരം
തറയോടുകൾ നിറയുന്നു.
വഴിയറിയാതെ മാവേലി
വിധിയെ പഴിച്ച്
തിരിഞ്ഞു നടക്കുന്നു…
പൂക്കളം വിരിയട്ടെ
നമ്മുടെ മനസ്സിൽ,
ഓണസദ്യയൊരുങ്ങട്ടെ
സ്നേഹത്തിൻ ഇലകളിൽ.
മുറ്റത്തു പൂവിടാം,
മുന്നാഴി അരിയിടാം,
പഴയ ഓർമ്മകൾ
നെഞ്ചോടു ചേർത്തിടാം…
മനസ്സുകളിൽ
സ്നേഹമുണ്ടെങ്കിൽ,
ബന്ധങ്ങളിൽ
നന്മയുണ്ടെങ്കിൽ,
നമുക്കെന്നും
ഓണം തന്നെയല്ലേ…
അല്ലേ മാളോരെ… ❤️



