ജയ്പൂരിൽ സർക്കാർ സ്കൂൾ പരിശോധനയ്ക്കെത്തിയ സി.ജെ.പി പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ രാജസ്ഥാൻ സർക്കാറിന് 48 മണിക്കൂർ അന്ത്യശാസനം നൽകി സി.ജെ.പി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ രാജി ആവശ്യപ്പെടുമെന്നും പാർട്ടി അറിയിച്ചു.
സർക്കാർ സ്കൂൾ വർഷങ്ങളായി എരുമത്തൊഴുത്തിലാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ വർഷവും സി.ജെ.പി സംഘം ഇവിടെ പരിശോധന നടത്തിയിരുന്നെന്നും സഹ കൺവീനർ അശുതോഷ് റങ്ക പറഞ്ഞു. സംഘം എത്തുന്നതിന് മുമ്പ് സ്ഥലത്തെത്തിയ ബി.ജെ.പി പ്രവർത്തകർ സന്നദ്ധ പ്രവർത്തകരെ മർദിച്ചതായും വാഹനങ്ങളുടെ ചില്ലുകളും ഫോണുകളും തകർത്തതായും ഒരു സ്ത്രീയടക്കം നിരവധി പേരെ കൈയേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
പോലീസിൽ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കല്ലേറിൽ ഒരു പ്രവർത്തകന് പരിക്കേറ്റതായും റങ്ക പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും സ്കൂളിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ജയ്പൂരിലെത്തി നിരാഹാര സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും വ്യക്തമാക്കി.



