സ്വന്തം പേരുപോലും അക്ഷരത്തെറ്റുകൂടാതെ എഴുതാൻ കഴിയാതിരുന്നിട്ടും തന്റെ അതുല്യ പ്രതിഭാവിലാസംകൊണ്ട് ഉന്നത ബിരുദ ധാരികളെപ്പോലും അതിശയിപ്പിച്ച യോഗീശ്വരനാണ് ശ്രീരാമകൃഷ്ണ പരമ ഹംസർ. എല്ലാ മതതത്ത്വങ്ങളിലും കുടികൊള്ളുന്നവ ഒരേധർമത്തിന്റെ വിഭിന്ന ഭാവങ്ങളാണെന്ന് തിരിച്ചറിഞ്ഞ ആധ്യാത്മികാചാര്യനായിരുന്നു അദ്ദേഹം..!!
ഗദാധരനിൽനിന്ന്…
ഗദാധരൻ എന്നായിരുന്നു രാമകൃഷ്ണന്റെ കുട്ടിക്കാലത്തെ പേര്. ബംഗാളിൽ ഹുഗ്ലിജില്ലയിൽ കമാർ പുക്കുർ എന്ന ഗ്രാമത്തിൽ 1836 ഫെബ്രുവരി 17-നായിരുന്നു ജനനം. ബ്രാഹ്മണ ദമ്പതിമാരായിരുന്ന ക്ഷുദ്രിരാമനും ചന്ദ്രമണിയുമായിരുന്നു മാതാപിതാക്കൾ. സ്കൂളിൽ പോയി പഠിക്കാൻ കൂട്ടാക്കാതിരുന്ന ഗദാധരൻ ചിത്രരചനയിലും മണ്ണുകൊണ്ട് ദൈവ പ്രതിമകൾ നിർമിക്കുന്നതിലും സന്തോഷം കണ്ടെത്തി. ഈശ്വര പൂജയും പുരാണേതിഹാസങ്ങളുടെ പാരായണവുമായിരുന്നു ഇഷ്ടം. 16 വയസ്സ് കഴിഞ്ഞപ്പോൾ ജീവിതവൃത്തിക്കായി ജ്യേഷ്ഠനോടൊപ്പം കൽക്കത്തയിലെ വിവിധ കുടുംബങ്ങളിൽ പൂജാരിയായി ജോലിനോക്കി. ഏറെ താമസിയാതെതന്നെ ദക്ഷിണേശ്വരത്തെ കാളീക്ഷേത്രത്തിൽ ഗദാധരൻ മുഖ്യ പൂജാരിയായിത്തീർന്നു…
ഉന്മാദത്തോളം വളർന്ന ഭക്തി..!
ദക്ഷിണേശ്വരത്തെ കാളിക്ഷേത്രത്തിൽ പൂജയാരംഭിച്ചതോടെ ഗദാധരന്റെ ആരാധനാശ്രമങ്ങളിലും സ്വഭാവങ്ങളിലും പ്രകടമായ മാറ്റം കണ്ടുതുടങ്ങി. സമയക്രമം നോക്കാതെ അദ്ദേഹം സ്വയംമറന്ന് കാളീപൂജയിൽ മുഴുകി. പലപ്പോഴും രാത്രികാലങ്ങളിൽ സമീപപ്രദേശമായ പഞ്ചവടിയിലെ വനപ്രദേശത്തുചെന്ന് ഏകാന്തധ്യാനത്തിലിരിക്കുക പതിവായി.
ഈശ്വര സാക്ഷാത്കാരത്തിനായി പലപ്പോഴും ശരീരത്തെ മറന്നും, പരിസരബോധമില്ലാതെ കാളീദേവിയോട് ദീനദീനം കരഞ്ഞും തന്റെ ഭക്തി ഉന്മാദത്തോളമെത്തിനിൽക്കുന്ന സ്ഥിതിയിലായി. ഊണും ഉറക്കവും ഉടുതുണിപോലും വെടിഞ്ഞുള്ള ഗദാധരന്റെ ഭക്തി എല്ലാ സീമകളും അതിലംഘിച്ച് വളർന്നു. ക്ഷേത്രപൂജയുടെ സമയക്രമമെല്ലാം താളംതെറ്റി. ഭക്തിയുടെ പാരമ്യതയിൽ ഒരുദിവസം ദേവിക്കുമുൻപിൽ സ്വയം ബലിയർപ്പിക്കാനായി വാളെടുത്ത് സ്വയം ശിരസ്സ് ഛേദിക്കാനൊരുങ്ങിയപ്പോൾ കണ്ടുനിന്നവരാരോ തടഞ്ഞെന്നും ആ നിമിഷത്തോടെ ഗദാധരന് ദേവീദർശനം സാധ്യമായി എന്നുമാണ് കഥ. ഇതോടെ അദ്ദേഹം രാമകൃഷ്ണൻ എന്ന പേരിൽ അറിയപ്പെടാൻ ഇടയായി…✍️



