തിരുവനന്തപുരം: സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ ചടങ്ങുകളോടെ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പതാക ഉയർത്തിയത്.
തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവരുടെ പരേഡും മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ജില്ലാ ആസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു.
സ്വാതന്ത്ര്യദിന സന്ദേശം നൽകിക്കൊണ്ട് പ്രളയം പ്രതിരോധിക്കാൻ അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്നും, ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യമല്ല മറിച്ച് അവകാശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും അടിച്ചേൽപ്പിച്ച് വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല യഥാർത്ഥ ജനാധിപത്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതലമുറയ്ക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാനുള്ള വഴിയൊരുക്കണമെന്നും, നാടിനെ ഗ്രസിക്കുന്ന ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാനായി കർശന നടപടികൾ സ്വീകരിക്കുമെന്നും ഇത് സർക്കാരിന്റെ പ്രഥമ മുൻഗണനാ പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതേസമയം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വന്ദേമാതരം ഒഴിവാക്കിയിരുന്നു.



