ദില്ലി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ സമീപിച്ചു. ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി നൽകിയത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് വിപണിയിലെ തുല്യ മത്സര സാഹചര്യത്തിന് വിരുദ്ധമാണെന്നും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ഹർജിയിലെ പ്രധാന വാദം. സാമ്പത്തിക പ്രതിസന്ധി കാരണം ഇതിനകം 750-ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചതായും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.



