കണ്ണൂർ: ദിവസങ്ങളായി കേരള പൊലീസ് തേടുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി കണ്ണൂരിൽ പിടിയിലായി. കണ്ണൂർ നഗരത്തിലെ ഫ്ലാറ്റിൽ നിന്നുമാണ് രാത്രി രണ്ടു മണിയോടെ അർജുനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലായ അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം. അർജുനെ ചോദ്യം ചെയ്യുമ്പോൾ ഒളിയിടം ഒരുക്കിയവർ ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലായേക്കും.
നേരത്തേ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പൊലീസ് പിടിയിൽ അകപ്പെടാതെ അർജുന് രക്ഷപ്പെടാൻ അവസരമൊരുക്കിയ അഞ്ച് സുഹൃത്തുക്കളെ എടപ്പാളിൽനിന്നും പൊലീസ് പിടികൂടിയിരുന്നു. തൃശൂരിലും അർജുൻ ആയങ്കി എത്തിയെന്ന് കരുതി വ്യാപകമായി പൊലീസ് പരിശോധന നടത്തിയിരുന്നു.
“പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ” എന്ന് പൊലീസിനെ വെല്ലുവിളിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അർജുൻ ആയങ്കി രംഗത്തുവന്നത്.
ക്രിമിനൽ കേസുകളിലെ പ്രതി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചത് ഏറെ ചർച്ചയായി.
ഇതേതുടർന്ന് “ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിക്കോളൂ” എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഇതോടെ അർജുൻ ആയങ്കിയെ പിടികൂടുന്നത് കേരള പൊലീസിന്റെ അഭിമാന പ്രശ്നമായി മാറുകയായിരുന്നു.



