തിരുവനന്തപുരം: മഴക്കെടുതിയിൽ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റ് ഉപജീവന ഉപാധികൾക്കും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹാരമാർഗവുമായി സർക്കാർ. പ്രളയ ദുരന്ത ബാധിതര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉജ്ജീവന വായ്പ പദ്ധതി നിലവിലുണ്ട്. 01-08-2026 മുതൽ 31-08-2026 വരെയുള്ള കാലയളവിൽ മഴക്കെടുതിയിൽ നാശനഷ്ടം സംഭവിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഒരു സംരംഭത്തിന് വായ്പ നൽകുമ്പോൾ, മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം അപേക്ഷകൻ സ്വന്തമായി മുടക്കേണ്ട തുകയാണ്. ബാങ്ക് ബാക്കി തുക മാത്രമേ വായ്പയായി നൽകൂ. കയ്യിൽ നിന്ന് മുടക്കേണ്ട ഈ ‘മാർജിൻ മണി’ വിഹിതം സർക്കാർ തന്നെ നേരിട്ട് ബാങ്കിലേക്ക് നൽകും എന്നതാണ് ഉജ്ജീവന പദ്ധതിയുടെ ഗുണം.
സൂക്ഷ്‌മ-ചെറുകിട-ഇടത്തര വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ , അംഗീകൃത ഹോംസ്റ്റേകൾ , ദുരന്തബാധിതരായ മൃഗസംരക്ഷണ കർഷകർ, കിസാൻ കാർഡ് ഉടമകൾ, അലങ്കാരപക്ഷി കർഷകർ, തേനീച്ച കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകൾ, വാണിജ്യ വാഹന ഉടമകൾ എന്നിവർക്കെല്ലാം ഈ ആനുകൂല്യം ലഭ്യമാകും.
ഇങ്ങനെ ജീവനോപാധി പുനരാരംഭിക്കുന്നതിനായി പ്രവർത്തന മൂലധനം (Working capital) മാത്രം വായ്പയായി എടുക്കുന്നവർക്ക് വായ്പയുടെ 25 ശതമാനമോ, 3 ലക്ഷം രൂപയോ, ഏതാണോ കുറവ്, അത് മാർജിൻ മണി ആയി സർക്കാർ ഒറ്റത്തവണയായി ബാങ്കുകൾക്കു നല്കും.
അംഗീകരിച്ച പട്ടികയിൽ ഉൾപ്പെടുന്ന ദുരന്തബാധിതരിൽ ജീവനോപാധി പുനരാരംഭത്തിനായി പ്രവർത്തന മൂലധനം (Working capital) മാത്രം എടുക്കുന്നവർക്ക് അവരുടെ താല്പര്യം അനുസരിച്ച് എടുക്കുന്ന വായ്പ തുകയിൽ 12 ലക്ഷം രൂപ വരെ, മാർജിൻ മണിയ്ക്ക് പകരം അഞ്ച് വർഷത്തേക്ക് 9% നിരക്കിൽ താങ്ങ് പലിശ (Interest Subvention) സർക്കാർ ഒറ്റ തവണയായി ബാങ്കുകൾക്ക് നല്കും.
ഇതിന് മുമ്പായി പുനരാരംഭ വായ്പ എടുത്തിട്ടുള്ള, അംഗീകരിച്ച പട്ടികയിൽ ഉൾപ്പെടുന്ന മഴക്കെടുതിയിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്കും അവർ എടുത്ത വായ്പ തുകയിൽ 12 ലക്ഷം രൂപ വരെയും അഞ്ച് വർഷത്തേക്ക് പരമാവധി 9% നിരക്കിൽ താങ്ങ് പലിശ (Interest Subvention) സർക്കാർ ഒറ്റത്തവണയായി ബാങ്കുകൾക്ക് നൽകുന്നതാണ്. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ട്.



