തിരുവനന്തപുരം: ഇത്തവണ ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. ഉത്സവബത്ത മുന്‍വര്‍ഷത്തെപ്പോലെ ഇക്കുറിയും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഉത്സവബത്ത മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഐ ടി മേഖലയിലെ തൊഴില്‍ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടര്‍ന്നുമുണ്ടാകും. മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാലുടന്‍ ലേബര്‍കോഡുമായി ബന്ധപ്പെട്ട ശില്‍പ്പശാല സംഘടിപ്പിക്കുമെന്നും ഇതിനു കാലതാമസമുണ്ടാകില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ഗിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക നിയമത്തിൻ്റെ കരട് രൂപം തയ്യാറായിട്ടുണ്ട്. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഗിഗ് തൊഴിലാളികള്‍ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വിശ്രമ കേന്ദ്രവും ചാര്‍ജിങ് സ്റ്റേഷനും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ഓണത്തിനു 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് വിതരണം ചെയ്യും. ഇതിനായി 20,87,000 രൂപ അല്ലെങ്കില്‍ 20 കിലോ അരി, 1 കിലോ പഞ്ചസാര, 1 കിലോ വെളിച്ചെണ്ണ എന്നിവ വീതമോ അനുവദിക്കുന്നതിനു 23,21,830 രൂപ വകയിരുത്തിയിട്ടുണ്ട്.
മൂന്നു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കയര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍, എസ്റ്റേറ്റുകള്‍, എന്നിവിടങ്ങളിലെ 9,806 തൊഴിലാളികള്‍ക്ക് ഓണത്തിന് എക്സ്ഗ്രേഷ്യ അനുവദിക്കുന്നതിനായി 2,000 രൂപ നിരക്കില്‍ 1.96 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒന്നോ അതിലധികമോ വര്‍ഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2,500 രൂപ നിരക്കില്‍ എക്സ്ഗ്രേഷ്യ – ധനസഹായം അനുവദിക്കാനായി 3,10,42,500 രൂപയും നീക്കിവച്ചിട്ടുണ്ട്.
മരംകയറ്റ തൊഴിലാളി അവശത പെന്ഷന്, ജോലിയ്ക്കിടയില്‍ അപകടം സംഭവിച്ച മരംകയറ്റ തൊഴിലാളിക്ക് ഒറ്റത്തവണ ധനസഹായപദ്ധതി പ്രകാരമുള്ള സഹായം എന്നിവ തുടരും. 2025-26 സാമ്പത്തിക വര്‍ഷം മരം കയറ്റ തൊഴിലാളി അവശതാ പെന്ഷന് പദ്ധതി പ്രകാരം 2024 ഡിസംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള പെന്ഷന് വിതരണത്തിനായി 1,030 ഗുണഭോക്താക്കള്‍ക്ക് 1,66,36,200 രൂപ അനുവദിച്ചിട്ടുണ്ട് . മരംകയറ്റ തൊഴിലാളികള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി 2026 ഫെബ്രുവരി 1 മുതല്‍ 2026 ജൂണ്‍ 31 വരെയുള്ള കാലയളവില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പാസാക്കിയ 57 പേര്‍ക്ക് 38,50,000 രൂപ അനുവദിക്കും.
സംസ്ഥാനത്തെ പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, കൈത്തറി, ഖാദി, മത്സ്യ, ഈറ്റ, പനമ്പ്, ബീഡി-സിഗാര്‍ എന്നീ മേഖലകളിലെ 1,97,093 തൊഴിലാളികള്‍ക്ക് സാമ്പത്തിക പിന്താങ്ങല് പദ്ധതി (ഇന്‍കം സപ്പോര്‍ട്ട് സ്കീം) പ്രകാരം 82.02 കോടി രൂപ വിതരണം നടത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2026-27) ബജറ്റ് വിഹിതത്തില്‍ ശേഷിക്കുന്ന 94.75 കോടി രൂപ ഓണത്തോട് അനുബന്ധിച്ച് വിതരണം ചെയ്യും. ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കും. കാലാവധി കഴിഞ്ഞ ഐ ആര് സികള്‍ പുനഃസംഘടിപ്പിക്കും. അതുവരെ തല്‍സ്ഥിതി തുടരുമെന്നും മന്ത്രി അറിയിച്ചു.



