Saturday, May 18, 2024
HomeKeralaശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

പത്തനംതിട്ട –ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസുകള്‍ ക്രമീകരിക്കും.

എല്ലാ വ്യൂ പോയിന്റുകളിലും തിരക്കേറിയ മേഖലകളിലും അപകടസാധ്യതകളെ പരാമര്‍ശിച്ചുകൊണ്ടുള്ള മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ സജ്ജീകരിക്കും. ബിഎസ്എന്‍എലിന്റെ മേല്‍നോട്ടത്തില്‍ വ്യൂ പോയിന്റുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും.

ക്യൂ കോംപ്ലക്‌സുകള്‍ ഒഴിവാക്കി പ്രധാനപാത വഴി തന്നെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു. തിരുവാഭരണ ഘോഷയാത്രക്കായി നിലക്കല്‍, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡ് തയാറാണ്.

റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനവും പരമാവധി പ്രയോജനപ്പെടുത്തും. നൂറോളം അഗ്‌നിശമന സേനാംഗങ്ങളെയും മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും പരിസരങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും അധിക സ്ട്രച്ചര്‍ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിയോഗിക്കും.

തിരുവാഭരണം കടന്നുപോകുന്ന കാനനപാത തെളിക്കുന്ന പ്രവൃത്തികള്‍ ജനുവരി പത്തിനകം പൂര്‍ത്തിയാക്കും. നിരത്തുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൊതുമരാമത്ത് നിരത്തു വിഭാഗം പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട നഗരകാര്യ, തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹകരണത്തോടെ എല്ലാ വൈദ്യുതവിളക്കുകളും പ്രകാശിപ്പിക്കുന്നതിനുള്ള നടപടി കെഎസ്ഇബി സ്വീകരിക്കണം.

മകരവിളക്ക് ദര്‍ശിക്കുന്ന എല്ലാ വ്യൂ പോയിന്റുകളിലും ശബരിമല അഡിഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വിദഗ്ധസംഘം നേരിട്ടെത്തി പരിശോധന നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി വി അജിത്ത്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments