തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിനും തെക്കൻ തീരങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. കാണാതായ 4 പേർക്കുള്ള തിരച്ചിൽ തുടരുകയാണ്. 460 ക്യാമ്പുകളിലായി 30315 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കോട്ടയം, ആലപ്പുഴ, വയനാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും, കോട്ടയം താലൂക്കിലെയും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പുകൾ അവസാനിക്കുന്നത് വരെ അവധിയായിരിക്കും.



