യുഎഇ : സമൂഹത്തിൽ പലപ്പോഴും കാണാതെയും കേൾക്കാതെയും തുറന്നുപറയാതെയും പോകുന്ന ഒരു യാഥാർഥ്യത്തെ ആസ്പദമാക്കി യുഎഇ യിൽ നിർമ്മിച്ചിരിക്കുന്ന ‘ദി ക്രാമ്പ്’ എന്ന ഇംഗ്ലീഷ് ചിത്രം റിലീസിംഗിന് ഒരുങ്ങുന്നു.
ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ അനുഭവങ്ങളെ അതീവ സംവേദനാത്മകമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. ദേശീയ ശ്രദ്ധ നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിന്റെ സംവിധായകനായ സെന്ന ഹെഗ്ഡെ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ റഹാം, ഛായാഗ്രാഹകൻ ഉണ്ണികൃഷ്ണൻ ഒറ്റത്തെങ്ങിൽ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ആർ ആർ ഫിലിംസിൻ്റെ ബാനറിൽ, വി ആർ പ്രൊഡക്ഷൻസ് നിർമിച്ച ഈ ചിത്രത്തിൻ്റെ സംവിവിധാനം നിർവ്വഹിച്ചിരിക്കുന്നത് റഹാമാണ്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ഉണ്ണികൃഷ്ണൻ ഒറ്റത്തെങ്ങിൽ. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രോഹിത് പ്രകാശും. കേന്ദ്ര കഥാപാത്രമായ സ്ത്രീ കഥാപാത്രത്തെ റിയാനാ മഹേശ്വരിയും, കൂടാതെ മറ്റ് പ്രധാന പെൺകുട്ടികളുടെ കഥാപാത്രങ്ങളെ നിനിൻ കാസിം, സുപ്രിയ സഹായ് എന്നിവരും അവതരിപ്പിക്കുന്നു.
സ്ത്രീകൾ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അനുഭവിക്കുന്ന ആർത്തവവേദന പലപ്പോഴും ഒരു വ്യക്തിപരമായ അസ്വസ്ഥതയായി മാത്രം പരിഗണിക്കപ്പെടുകയും അതിന് ആവശ്യമായ സാമൂഹിക അംഗീകാരവും പിന്തുണയും ലഭിക്കാതിരിക്കുകയും ചെയ്യുന്ന യാഥാർഥ്യമാണ് ‘ദി ക്രാമ്പ്’ ചർച്ച ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന സമൂഹത്തിന്റെ സമീപനങ്ങൾ, തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനുഭവങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.
“കാണപ്പെടാത്ത ഓരോ വേദനയും പറയപ്പെടാത്ത ഒരു നയമാണ്” എന്ന ആശയവാക്യം ഉയർത്തിപ്പിടിച്ചാണ് ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിന്റെ പൊതുചർച്ചകളിലേക്കും ഭാവിയിലെ നയരൂപീകരണങ്ങളിലേക്കും എത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ആശയം ഓർമ്മിപ്പിക്കുന്നത്.
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വരുന്ന ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. 2026 ഓഗസ്റ്റ് 10-ന് ആർ.ആർ. ഫിലിംസ് ലിമിറ്റഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും.



