തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ അടിയന്തര ധനസഹായം നൽകും. ഈ സഹയാത്തിന് അർഹരാകാൻ ക്യാമ്പിൽ പോകണമെന്നില്ല. കൂടാതെ സംസ്കാരച്ചെലവിനായി 10,000 രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നൽകും. വീടുകളിൽ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നൽകും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകും. കടകളിൽ വെള്ളം കയറിയവർക്ക് പതിനായിരം രൂപവീതം നൽകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 2024ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായം അനുവദിച്ചു.
കൃഷി നാശം സംഭവിച്ചതിൽ നഷ്‌ടപരിഹാരം വർധിപ്പിച്ചു. 25 ശതമാനമാണ് വർധിപ്പിച്ചത്. തീരപ്രദേശത്ത് കടൽ ഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 26 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാലു പേരെ കാണാനില്ല. നിലവിൽ സംസ്ഥാനത്താകെ 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.



