Saturday, July 27, 2024
HomeKeralaപുതുവത്സരാഘോഷം കഴിഞ്ഞുമടങ്ങിയ വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു.

പുതുവത്സരാഘോഷം കഴിഞ്ഞുമടങ്ങിയ വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു.

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർഥി തീവണ്ടി ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. പുതുവർഷപ്പുലരിയിൽ 1.10-ഓടെ ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു.

ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനിൽ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയിൽ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്.

ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറിൽനിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന. ജംഷീറാണ് ആദിലിന്റെ പിതാവ്.
രണ്ടുസ്കൂട്ടറുകളിലായി ഒന്നിച്ചാണ് അവർനാലുപേരും കോഴിക്കോട് കടപ്പുറത്തേക്ക് പുതുവത്സരം ആഘോഷിക്കാനായി എത്തിയത്. മാനാഞ്ചിറയും കടപ്പുറത്തുമായുള്ള ആഘോഷങ്ങളും പ്രതീക്ഷകളുമായി അവർ പുതുവർഷത്തെ വരവേറ്റു. ഏറെ സന്തോഷത്തോടെ ബാലുശ്ശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആഘോഷരാവ് കണ്ണീരിൽ കുതിർന്നത്.

ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാനാണ് ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച പുലർച്ചെ 1.10- ഓടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

വെള്ളയിൽനിന്ന് ദേശീയപാതയിലേക്ക് മേൽപ്പാലത്തിലൂടെയല്ലാതെ എളുപ്പത്തിൽ എത്താൻവേണ്ടി സ്കൂട്ടറിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേൽപ്പാലം ഉൾപ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. മുമ്പേ പോയ സ്കൂട്ടർ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്കൂട്ടർ ഓടിച്ചുകയറ്റിയത്. ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്കൂട്ടർ ഓടിച്ചത്. ഇതിലെ വാഹനങ്ങൾക്ക് പ്രവേശനമില്ല.

സുഹൃത്തുക്കൾ റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തായി ആദിലിനെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടന്നുവന്ന എറണാകുളം- ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് സ്കൂട്ടറിലിടിക്കുകയായിരുന്നു.

ട്രാക്കിൽ സ്കൂട്ടർ കണ്ട ലോക്കോപൈലറ്റ് നിരന്തരം ഹോൺ മുഴക്കി അപായമുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും ആദിലിന് രക്ഷപ്പെടാനായില്ല. ചൂളംവിളി കേട്ട് ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ഓടിരക്ഷപ്പെട്ടു.

ട്രാക്കിൽ കുട്ടികളെയും സ്കൂട്ടറും കണ്ട് നിർത്താതെ ഹോൺമുഴക്കി. എമർജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും സ്കൂട്ടർ മുന്നോട്ടെടുക്കാനാണ് ആദിൽ ശ്രമിച്ചത്. ഇതിനിടയിൽ തീവണ്ടി ഏറെ അടുത്തായിപ്പോയി -തുരന്തോ എക്സപ്രസിന്റെ ലോക്കോ പൈലറ്റ് പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തുനിന്ന് നൂറ് മീറ്റർ അകലെ വെള്ളയിൽ സ്റ്റേഷനുസമീപംവരെ തീവണ്ടി എൻജിനിൽ കുടുങ്ങിനീങ്ങിയ ആദിലിന്റെ മൃതദേഹം അരയ്ക്കുതാഴെ വേർപെട്ട നിലയിലായിരുന്നു.

നടക്കാവ് സ്റ്റേഷൻ എസ്.ഐ പവിത്രകുമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എ.എസ്.ഐ. നന്ദഗോപാൽ, ഹെഡ്കോൺസ്റ്റബിൾ പി.ദേവദാസ് എന്നിവർ ചേർന്ന് മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് വെള്ളയിൽ സ്റ്റേഷനിൽ പിടിച്ചിട്ട ട്രെയിൻ പുലർച്ചെ രണ്ടുമണിയോടെയാണ് യാത്രതിരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments