കോഴിക്കോട് ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം.
മഴക്കെടുതിയിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വിലങ്ങാട്, കോടഞ്ചേരി, തിരുവമ്പാടി, മുക്കം തുടങ്ങിയ മലയോര മേഖലകളിലാണ് ഉരുൾപൊട്ടൽ ഭീഷണി രൂക്ഷമായിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക
കക്കയം ഡാം തുറന്നേക്കും
ചാലിയാർ, ഇരുവഞ്ഞിപ്പുഴ, പൂനൂർ പുഴ, ഇരുതുള്ളി പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാമിൻ്റെ ഷട്ടറുകൾ ഏതു സമയത്തും തുറക്കാൻ സാധ്യതയുണ്ടെന്ന്അധികൃതർ അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. മാവൂർ റോഡ്, കോട്ടൂളി, കുറ്റിക്കാട്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകൾ വെള്ളത്തിലായി.
അതിനിടെ, കുറ്റിക്കാട്ടൂർ കണിയാട്ടുപാലത്തിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ നീന്തി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തോട്ടിൽ കിടന്ന ഓട്ടോറിക്ഷ പുറത്തെടുത്തത്.



