പാലാ നഗരസഭയിലെ വാർഡിൽ വെളുപ്പിന് മൂന്നുമണിയോടെ വെള്ളം കയറിത്തുടങ്ങിയെന്ന അടിയന്തര അറിയിപ്പ് ലഭിച്ചതോടെ കൗൺസിലർ ടോണി തൈപ്പറമ്പിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങി. സ്വന്തം ഭക്ഷണവും ആരോഗ്യവും പോലും അവഗണിച്ച്, അരക്കെട്ടോളം വെള്ളത്തിലൂടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായി.
രാത്രിയിലും വാർഡിലെ ജനങ്ങളുടെ വിളികൾക്ക് ഉടൻ പ്രതികരിച്ച് സ്ഥലത്ത് തന്നെ തുടർന്ന ടോണി തൈപ്പറമ്പിലിനൊപ്പം നിരവധി സന്നദ്ധ പ്രവർത്തകരും ടീം എമർജൻസി, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, പാലാ നഗരസഭ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.
അറുപതോളം കുടുംബങ്ങളെ സുരക്ഷിതമായി കരയിലെത്തിക്കാനും, എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലേക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാനും സംഘത്തിന് സാധിച്ചു. കൂടാതെ, അമ്പതോളം അന്തേവാസികൾ താമസിക്കുന്ന സ്ഥാപനത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും സെമിനാരിയിലെ വൈദികരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തു.
ദുരിതബാധിതർക്കൊപ്പം നിന്ന് കൈകോർത്ത ടോണി തൈപ്പറമ്പിലിന്റെ സേവനത്തിന് നാട്ടുകാരിൽ നിന്ന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. വെളുത്ത ഷർട്ടിട്ട് ഫോട്ടോയ്ക്ക് മാത്രം നിൽക്കുന്ന രാഷ്ട്രീയപ്രവർത്തകനല്ല, പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം കട്ടക്കുനിൽക്കുന്ന ജനപ്രതിനിധിയെന്ന നിലയിലാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
അഭിനന്ദനങ്ങൾ ടോണി തൈപ്പറമ്പിൽ!
ജനങ്ങളുടെ സുരക്ഷയ്ക്കും ജീവൻ രക്ഷിക്കാനും കഠിനമായ സാഹചര്യത്തിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച താങ്കൾക്ക് പാലാ ഫ്ലാഷ് ന്യൂസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത്തരത്തിലുള്ള ജനസേവന പ്രവർത്തനങ്ങൾ കൂടുതൽ ജനപ്രതിനിധികൾക്ക് മാതൃകയാകട്ടെയെന്ന് ആശംസിക്കുന്നു.



