ലഹരിയിൽ നടുറോഡിൽ അതിഥിത്തൊഴിലാളിയുടെ പരാക്രമം. പെരുമ്പാവൂരിലാണ് സംഭവം. മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെടുത്തുകയും വഴിയാത്രക്കാരെയും വാഹന ഡ്രൈവർമാരെയും ഭീതിയിലാഴ്ത്തുകയും ചെയ്ത യുവാവിനെ പിന്നീട് പോലീസ് എത്തി ബലംപ്രയോഗിച്ച് കീഴടക്കി.
പെരുമ്പാവൂർ ആശുപത്രിപ്പടി ജംഗ്ഷനിലാണ് ഇതരസംസ്ഥാനക്കാരനായ യുവാവ് ലഹരിക്ക അടിപ്പെട്ട് പരാക്രമം കാണിച്ചത്. ഇതരസംസ്ഥാനക്കാരായ രണ്ട്പേർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു സംഘർഷത്തെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെ ഒരാൾ സംഭവസ്ഥലത്തു നിന്നും മാറിയെങ്കിലും രണ്ടാമൻ റോഡിൽ നിലയുറപ്പിച്ച് അക്രമസ്വഭാവം തുടർന്നു. വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടിയ യുവാവ് യാത്രികർക്ക് നേരെയും തിരിഞ്ഞു.
പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പെരുമ്പാവൂർ പൊലീസ് കൈകാലുകൾ ബന്ധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘർഷത്തിൽ പരിക്കേറ്റ് ചോരയൊലിച്ച ഇയാളെ ചികിത്സയ്ക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാനക്കാർ കൂടുതലായി താമസിക്കുന്ന പെരുമ്പാവൂരിൽ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന ക്രമസമാധാന പ്രശ്നവും വർദ്ധിക്കുകയാണ്.



