ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി റഫറി പെരുമാറിയെന്നും അര്‍ഹതപ്പെട്ട ഗോള്‍ നിഷേധിച്ചുവെന്നുമുള്ള ഈജിപ്തിന്‍റെ പരാതിയില്‍ ഫിഫ അന്വേഷണത്തിനെന്ന് ഫ്രഞ്ച് മാധ്യമായ ‘ലെ കീപി’ റിപ്പോര്‍ട്ട് ചെയ്യുന്നു. മല്‍സരത്തില്‍ അനീതി നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മാച്ച് റഫറി ഫ്രാന്‍സ്വാ ലെറ്റക്സിയറിനെതിരെ ഈജിപ്ത് ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. അതേസമയം, അന്വേഷണം സംബന്ധിച്ച് ഫിഫ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദതീരുമാനങ്ങളാണ് മല്‍സരത്തിലുടനീളം റഫറി കൈക്കൊണ്ടതെന്നും അത് ഈജിപ്തിന്‍റെ പുറത്താകലിലേക്ക് നയിച്ചുവെന്നും പരാതിയില്‍ പറയുന്നു. ലെറ്റക്സിയറിനെയും സംഘത്തെയും ലോകകപ്പിന്‍റെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും തീര്‍ത്തും പക്ഷപാതപരമായാണ് അവര്‍ പെരുമാറുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതി സ്വീകരിച്ച ഫിഫ, ലെറ്റക്സിയറിന്‍റെ നടപടി വിലയിരുത്തുമെന്നും സാങ്കേതിക പ്രകടനവും ഒഫീഷ്യല്‍ റിപ്പോര്‍ട്ടും വിവാദ വിഡിയോ ഭാഗങ്ങളും വിലയിരുത്തിയ ശേഷം അദ്ദേഹം തുടരണോ എന്ന് ഫിഫയുടെ റഫറിയിങ് അധികൃതര്‍ തീരുമാനിക്കുമെന്ന് ഫ്രഞ്ച് സ്പോര്‍ട്സ് മാധ്യമമായ ‘ലെ കീപി’ എഴുതുന്നു. അതേസമയം, ഒരു രാജ്യത്തിനോ ഫിഫയില്‍ അംഗമായ അസോസിയേഷനോ റഫറിമാരെ തീരുമാനിക്കാനുള്ള റഫറിയിങ് സമിതിയുടെ തീരുമാനത്തെ വീറ്റോ ചെയ്യാന്‍ കഴിയില്ലെന്നും ഫിഫ റഫറി കമ്മിറ്റിക്കാണ് ഇതിന് അധികാരമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുന്നു. 2024 ലെ യൂറോ ഫൈനല്‍ നിയന്ത്രിച്ചത് ഫ്രാന്‍സ്വാ ലെറ്റക്സിയറായിരുന്നു. സ്പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തിലെ റഫറിയായിരുന്ന ലെറ്റക്സിയറെ ലോകത്തിലെ ഏറ്റവും മികച്ച റഫറിയായി ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കകയും ചെയ്തിട്ടുണ്ട്.
ലോകകപ്പിലെ റഫറിയിങിനെ കുറിച്ച് മുന്‍പും പരാതി ഉയരുകയും അന്വേഷണം വരികയും ചെയ്തിട്ടുണ്ട്. 2002 ല്‍ ഇക്വഡോറില്‍ നിന്നുള്ള റഫറിയായ ബയേണ്‍ മൊറീനൊയ്ക്കെതിരെ ഇറ്റലി പരാതിപ്പെട്ടിരുന്നു. റൗണ്ട് ഓഫ് 16 നില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ മല്‍സരത്തില്‍ അനധികൃതമായി 15 മിനിറ്റ് മൊറീനോ അനുവദിച്ചുവെന്നും ഇതാണ് ഇറ്റലിയുടെ തോല്‍വിക്ക് വഴിവച്ചതെന്നുമായിരുന്നു പരാതി. പരാതി ഉയര്‍ന്നതിന് ശേഷം ലോകകപ്പിലെ മറ്റൊരു മല്‍സരവും നിയന്ത്രിക്കാന്‍ മൊറീനോ എത്തിയില്ല. ഈ ഒഴിവാക്കല്‍ പക്ഷേ, ഇറ്റലിയുടെ പരാതിയെ തുടര്‍ന്നായിരുന്നോ എന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.



