സംസ്ഥാനത്ത് റേഷൻ വിതരണം താളം തെറ്റിയതിന് പിന്നാലെ പുതിയ മാറ്റങ്ങൾ. രണ്ടുമാസത്തെ റേഷൻ ഒരുമിച്ചുനൽകുന്നത് സർക്കാർ അവസാനിപ്പിച്ചു. ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം മാത്രം നൽകാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. നീലക്കാർഡിന് നൽകിയിരുന്ന അധിക വിഹിതവും സർക്കാർ നിർത്തലാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. റേഷൻ കടകളുടെ സംഭരണശേഷി കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിത് രണ്ടായി കുറച്ചു . പലയിടങ്ങളിലും രണ്ടുമാസത്തെ റേഷൻ നൽകാനുള്ള അരിയെത്തിക്കുന്നതിൽ വീഴ്‌ചയുണ്ടായി. കണക്കുകളിലും ആശയക്കുഴപ്പമുണ്ടായി. തുടർന്നാണ് രണ്ടുമാസത്തെ റേഷൻ ഒരുമിച്ചുനൽകുന്നത് സർക്കാർ അവസാനിപ്പിച്ചത്.
ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം മാത്രം നൽകാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. നീലക്കാർഡിന് നൽകിയിരുന്ന അധിക വിഹിതവും അവസാനിപ്പിച്ചു. പതിവ് വിഹിതത്തിനുപുറമെ ഏപ്രിലിൽ രണ്ടുകിലോയും മേയിൽ മൂന്നുകിലോയും അധിക വിഹിതം നീലക്കാർഡുടമകൾക്ക് നൽകിയിരുന്നു. ഇനിമുതൽ പതിവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ. നീലക്കാർഡിന് നാലുകിലോ അരിയായിരിക്കും ഇനി മുതൽ ലഭിക്കുക.



