തിരുവനന്തപുരം: പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഇ പി ജയരാജന്റെ മറുപടി.
‘ഞങ്ങള്‍ എന്തിനാണ് പേടിക്കുന്നത്. ഞങ്ങളെല്ലാം അദ്ദേഹത്തെ എന്തെല്ലാം വിമര്‍ശിക്കുന്നുണ്ട്. അതെല്ലാം വന്ന് മാധ്യമങ്ങളോട് പറയാത്തത് പാര്‍ട്ടി സംഘടനാ കാര്യമായതിനാലാണ്. ഞങ്ങള്‍ക്ക് പറയേണ്ടത് പാര്‍ട്ടിയില്‍ പറയും. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ആലോചിക്കും. എല്ലാവരെയും പാര്‍ട്ടിയില്‍ വിമര്‍ശിക്കും, സ്വയം വിമര്‍ശനവും ഉണ്ട്. തെറ്റ് തിരുത്തലുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’, ഇ പി ജയരാജന്‍ പറഞ്ഞു.
അതേസമയം യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഇ പി ജയരാജന്‍ ഉന്നയിച്ചു. കാര്യശേഷിയില്ലാത്ത ഒരു സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരം മന്ത്രിമാരെ സംബന്ധിച്ച് കൂടിയാലോചനകളോ ചര്‍ച്ചകളോ നടക്കുന്നില്ല. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലവിലെ സര്‍ക്കാരിന് കഴിയുന്നില്ല. പത്തു കൊല്ലം പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ല. കേരളം ഇരുട്ടിലേക്ക് പോകരുതെന്ന നിലപാടില്‍ എവിടുന്നൊക്കെ കിട്ടാമോ അവിടുന്നെല്ലാം വൈദ്യുതി മുൻ സർക്കാർ വാങ്ങി. എന്നാലിപ്പോൾ ദൈവത്തോട് പ്രാർത്ഥിക്കാനാണ് മന്ത്രി പറയുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന്റെ ആരംഭമാണ് നടക്കുന്നതെന്നും ഇത് കേരളം ക്ഷമിക്കുമെന്ന് കരുതരുതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
കെ സുധാകരനെതിരെയും ഇ പി ജയരാജന്‍ സംസാരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരാണ് സുധാകരനെന്ന് അദ്ദേഹം ചോദിച്ചു. തന്നെ വെടിവെച്ചിട്ടില്ലെന്ന് പറഞ്ഞയാളാണ് സുധാകരന്‍. അയാള്‍ പറയുന്നത് തള്ളിക്കളയണം. സുധാകരന്‍ സുധാകരനെ തന്നെ വെല്ലുവിളിച്ചുകൊണ്ടേയിരിക്കുകയാണെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.



