യുഎസ് ആക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്‌ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ആദ്യമായി സ്ഥിരീകരിച്ച് ഇറാൻ. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയിയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ തയാറാകാഞ്ഞ ബാഗെയി, യുഎസ് ആക്രമണത്തിൽ ആണവനിലയങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്നത് യാഥാർത്ഥ്യമാണെന്ന് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആക്രമണങ്ങളിലൂടെ ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കി എന്ന് അവകാശപ്പെട്ടിരുന്നു. യുഎസ് വ്യോമാക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നാണ് ബാഗെയ് വിശേഷിപ്പിച്ചത്. ഇറാൻ ചർച്ചകൾ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐഎഇഎ) സഹകരണം നിർത്തിവയ്ക്കാനുള്ള ഇറാന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട്, ആക്രമണങ്ങളെത്തുടർന്ന് ടെഹ്‌റാൻ നിലവിൽ ആഭ്യന്തര സുരക്ഷയിലും പൊതുജനങ്ങളുടെ രോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 22ന് പുലർച്ചെയാണ് ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു-57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നു പേരിട്ട ദൗത്യത്തിൽ ഏഴ് ബി-2 ബോംബർ വിമാനങ്ങളാണ് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇസ്ഫഹാൻ ലക്ഷ്യമാക്കി യുഎസ് അന്തർവാഹിനിയില ടോമഹോക് മിസൈലുകളും വർഷിച്ചു. 25 മിനിറ്റ് നീണ്ട ആക്രമണത്തിന് ശേഷം വിമാനങ്ങൾ മടങ്ങി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി-2 ബോംബർ ആക്രമണമാണ് ഞായറാഴ്ച പുലർച്ചെ ഇറാനിലെ ഭൂഗർഭ ആണവനിലയങ്ങൾക്കു നേരെയുണ്ടായത്
ഫോർദോവിലെ രണ്ട് പ്രവേശന കവാടങ്ങൾക്ക് ചുറ്റും ആറ് പുതിയ ഗർത്തങ്ങൾ കൂട്ടമായി ഉണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതിനാൽ ഇസ്ഫഹാനിലും സമാനമായ ആഘാത അടയാളങ്ങളുണ്ടായിരുന്നു.



