അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ഗോപകുമാരന്‍ നായരാണ് (39 ) അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്.
ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലിയുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നതിന് വേണ്ടിയാണ് 4 ദിവസത്തേക്ക് അവധിക്ക് എത്തിയത്. അവധി കഴിഞ്ഞു തിരികെ പോകുമ്പോളാണ് അപകടം സംഭവിച്ചത്. രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍ 10-ാം ക്ലാസിലും മകള്‍ ഇതിക 7-ാം ക്ലാസിലുമാണ്. ഇവര്‍ മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത്.
കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭ്യമായിട്ടില്ല. നിലവിൽ മരണ സംഖ്യ ഉയർന്ന് 170 ആയിട്ടുണ്ട്. നിരവധി പേർ അത്യാസന്ന നിലയിൽ തുടരുകയാണ്.



