ഗ്ലാസ്‌ഗോ : കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹൈജമ്പിൽ ഇന്ത്യയുടെ സർവേഷ് കുഷാരെ വെള്ളി നേടി. 2.25 മീറ്റർ ചാടിയാണ് നേട്ടം. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം പത്തായി ഉയർന്നു. നാസിക്കിൽനിന്നുള്ള മുപ്പത്തൊന്നുകാരൻ ആദ്യം ചാടിയത് 2.05 ആണ്. തുടർന്ന് 2.10, 2.15, 2.20 മീറ്ററുകൾ മറികടന്നു. 2.25 മീറ്റർ മൂന്നാമത്തെ അവസരത്തിലാണ്. 2.28 വേണ്ടി ശ്രമിച്ചെങ്കിലും സാധ്യമായില്ല. മറ്റ് ഇന്ത്യക്കാരായ തേജസ്വിൻ ശങ്കർ ഒറ്റച്ചാട്ടത്തിനുശേഷം പിൻമാറി. ആദർശ് റാം 2.15-ൽ അവസാനിപ്പിച്ചു. ജമൈക്കയുടെ റൊമാനി ബെക്ക്‌ഫോർഡിനാണ്(2.25) സ്വർണം. ഈ ഉയരം മറികടക്കാൻ കുറഞ്ഞ അവസരമെടുത്തത് നേട്ടമായി. ഇംഗ്ലണ്ടിൻ്റെ കിമാനി ജാക്ക് വെങ്കലം നേടി.
പുരുഷന്മാരുടെ ലോഞ്ചമ്പ് യോഗ്യതാറൗണ്ടിൽ എം ശ്രീശങ്കർ ഒറ്റച്ചാട്ടത്തിന് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 8.01 ആണ് മലയാളിതാരം താണ്ടിയത്. ഫൈനലിലെത്താനുള്ള യോഗ്യതാദൂരം എട്ടായിരുന്നു. ഇന്ത്യയുടെ ലോകേഷ് സത്യനാഥനും (7.77 മീറ്റർ) ഫൈനലിൽ കടന്നു. നാളെ രാത്രി 11.30നാണ് മെഡൽ പോരാട്ടം. രണ്ട് ഗ്രൂപ്പിലായി 20 ചാട്ടക്കാരാണ് മത്സരിച്ചത്. എ ഗ്രൂപ്പിൽ എം ശ്രീശങ്കറിന് മാത്രമാണ് യോഗ്യതാദൂരം മറികടക്കാനായത്. ബി ഗ്രൂപ്പിൽ ജമൈക്കയുടെ തജയ് ഗെയ്‌ലും (8.10 മീറ്റർ) സെൻ്റ്‌വിൻസൻ്റ് ദ്വീപിലെ ഉറോയ് അറിയാനും (8.04 മീറ്റർ) നേരിട്ട് യോഗ്യത നേടി. ഈ ഗ്രൂപ്പിലായിരുന്ന ലോകേഷിൻ്റെ ആദ്യ ചാട്ടമാണ് 7.77 മീറ്റർ. അടുത്ത രണ്ടും ഫൗളായി.



