ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ ചെക്കിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ദക്ഷിണകൊറിയ. പന്ത്രണ്ടാം ലോകകപ്പിനെത്തിയ കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാങ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിയയുടെ സ്കോറർ. ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ഇൻ ബൂം ഹ്വാങ് ആണ് കൊറിയയ്ക്കുവേണ്ടി നിർണായക പ്രകടനം പുറത്തെടുത്തത്.
ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഗോളുകൾ വലനിറച്ചതോടെ ആരാധകർ ആവേശത്തിലായി. 59ആം മിനിട്ടിൽ ചെക്കിയ ആണ് ആദ്യം ലീഡ് നേടിയത്. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിയയ്ക്കുവേണ്ടി ഗോൾ നേടിയത്. ബോക്സിലേക്ക് വന്ന ലോങ് ത്രോ ഹെഡ് ചെയ്താണ് ക്രെജ്സി ഗോൾ നേടിയത്. ഇരമ്പിയാർക്കുന്ന കൊറിയ ആക്രമണത്തെ പ്രതിരോധിച്ചുനിന്ന ചെക്കിയ കൌണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ നേടിയത്.
എന്നാൽ ഗോൾ വഴങ്ങയിതോടെ കൊറിയ ആക്രമണത്തിന് മൂർച്ച കൂട്ടി. വൈകാതെ ഇതിന് ഫലവും കണ്ടു. 66ആം മിനിട്ടിൽ ഇൻ ബൂം ഹ്വാങിലൂടെ കൊറിയ ഒപ്പമെത്തുകയായിരുന്നു. ലീ കാങ് ഇന്ന് നൽകിയ മികച്ച പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ ഇൻ ബൂം ഹ്വാങ് ലക്ഷ്യം കാണുകയായിരുന്നു. എൻപതാം മിനിട്ടിലായിരുന്നു കൊറിയയുടെ വിജയം കുറിച്ച ഗോൾ പിറന്നത്. തകർപ്പനൊരു ഇടംകാലൻ ഷോട്ടിലൂടെ ഹ്യൂൻ ഗ്യൂ നേടിയത്. ഇൻ ബൂം ഹ്വാങിന്‍റെ അസിസ്റ്റിൽനിന്നായിരുന്നു ഈ ഗോൾ പിറന്നത്. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് കൊറിയ ചെറുത്തുനിൽക്കുകയായിരുന്നു.
ആദ്യപകുതി ഗോൾരഹിതമായി കലാശിച്ചിരുന്നു. കൊറിയയുടെ ആക്രമണങ്ങളാണ് മൽസരത്തിന്‍റെ തുടക്കം മുതലേ കാണാനായത്. ഇതോടെ, ചെക്കിയയ്ക്ക് പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. ക്യാപ്റ്റൻ സൺ ഹ്യൂങ് മിന്നിന്‍റെ തകർപ്പൻ നീക്കങ്ങളാണ് ചെക്കിയൻ ഗോൾമുഖത്ത് ആശങ്ക വിതച്ചത്. അഞ്ച് തവണ ഗോളിലേക്ക് പായിച്ചെങ്കിലും സണ്ണിന് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.
20 വർഷത്തിന് ശേഷമാണ് ലോകകപ്പിനെത്തുന്നതെങ്കിലും കരുത്തുറ്റ താരനിരയാണ് ചെക്കിയയുടേത്. അതുകൊണ്ടുതന്നെ മികച്ച പ്രത്യാക്രമണങ്ങളും അവർ നടത്തുന്നുണ്ടായിരുന്നു. ഇരു ടീമുകളും 3-4-2-1 എന്ന ഫോർമേഷനിലാണ് കളിക്കാരെ വിന്യസിച്ചത്. യോഗ്യതാ മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കൊറിയ ലോകകപ്പിന് എത്തുന്നത്. ഇത് അവരുടെ 12ആം ലോകകപ്പ് ആണ്. സൂപ്പർതാരം സൺ ഹ്യൂങ് മിൻ ആയിരുന്നു കൊറിയയുടെ ആക്രമണം നയിച്ചത്. മറുവശത്ത് ബയർ ലെവർകൂസൻ താരം പാട്രിക്ക് ഷിക്കിനെ മുൻനിർത്തിയായിരുന്നു ചെക്കിയയുടെ മുന്നേറ്റങ്ങൾ.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. കളിയുടെ ഒൻപതാം മിനുട്ടിൽ ജൂലിയൻ ക്വിനോൺസ് ടൂർണമെന്റിലെ തന്നെ ആദ്യ ഗോൾ നേടി ആതിഥേയരെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ സ്‌ട്രൈക്കർ റൗൾ ജിമെനെസ് ദക്ഷിണാഫ്രിക്കയുടെ ഗോൾ വല കുലുക്കിയതോടെ മെക്സിക്കോ പട്ടിക തികച്ചു.
ഉദ്ഘാടനമത്സരം ഗോളുകൾകൊണ്ട് മാത്രമല്ല ശ്രദ്ധേയമായത്, പരുക്കൻ അടവുകളും നിരവധി തവണ കണ്ടു. ഇതിന്‍റെ ഫലമായി മൂന്ന് താരങ്ങളാണ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്. ജിമെനെസിനെ പെനാൽറ്റി ഏരിയയുടെ അരികിൽ വെച്ച് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിരോധ താരം സിത്തോൾ ആണ് ആദ്യം ചുവപ്പ് കാർഡ് കണ്ട് പുറത്തയത്. പിന്നാലെ സഹതാരം തെംബ സ്വാനെയും മെക്സിക്കോ സെന്റർ ബാക്ക് സീസർ മോണ്ടെസും ചുവപ്പ് കാർഡ് കണ്ട് കളംവിടേണ്ടി വന്നു.



