മലപ്പുറം :മലപ്പുറം കരുവാരകുണ്ട് കേരള എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ കണ്ടത് കടുവ തന്നെയെന്ന് വനം അധികൃതർ. അഞ്ചു വയസ്സ് പ്രായമുള്ള പൂർണ ആരോഗ്യമുള്ള കടുവയാണിതെന്നും ടാപ്പിങ് തൊഴിലാളികൾ ജാഗ്രത പാലിയ്ക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ ഫോറസ്റ്റ് ഓഫിസറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കടുവയ്ക്ക് അഞ്ച് വയസ്സ് പ്രായം ഉണ്ടാകുമെന്നാണ് നിഗമനം.കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ആവശ്യമെങ്കിൽ കൂടു സ്ഥാപിയ്ക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
റബർ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. തുടർന്ന് ആർആർടി അംഗങ്ങളെത്തി തിരഞ്ഞപ്പോഴും കടുവയെ കണ്ടു. മൊബൈലിൽ ദൃശ്യങ്ങളും ലഭിച്ചിരുന്നു. എസ്റ്റേറ്റിൽ പട്രോളിങ് തുടരുന്നുണ്ട്. ടാപ്പിങ് തൊഴിലാളികൾ ജാഗ്രത പാലിയ്ക്കണമെന്നും നിർദ്ദേശം നൽകി.