ആലുവ | പോക്സോ കേസിൽ അതിജീവിതയായ വിദ്യാർഥിനി പ്രതിക്കൊപ്പം കടന്നു കളഞ്ഞതായി പരാതി. ആലുവ എടത്തലയിൽ വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 16കാരിയെ കാണാതായത്. കുട്ടി കായംകുളം സ്വദേശിയായ 19 വയസ്സുള്ള പോക്സോ കേസ് പ്രതിയെ വിളിച്ചതായി പോലീസ് കണ്ടെത്തി. ഇതോടെ ആണ് പെൺകുട്ടി പോയത് പ്രതിക്കൊപ്പമാണെന്ന് പോലീസ് സംശയിക്കുന്നത്.
കുട്ടിയെ കാണാനില്ലെന്ന വിവരം പഠിക്കുന്ന സ്ഥാപന അധികൃതരാണ് എടത്തല പോലീസിനെ അറിയിച്ചത്. പിന്നീട് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചു. ശനിയാഴ്ച വൈകുന്നേരം ആറുമണിമുതലാണ് പെൺകുട്ടിയെ കാണാതായത്. കുട്ടി ആലുവയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായാണ് സംശയം. റെയിൽവേ സ്റ്റേഷനിൽവെച്ച് ചിലർ കുട്ടിയെ കണ്ടതായി പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയുടെ ചിത്രം മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പോലീസിനും കൈമാറിയിട്ടുണ്ട്.
പോക്സോ കേസിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് കുടുംബം കരുനാഗപ്പള്ളിയിൽനിന്ന് ആലുവയിലേക്ക് താമസം മാറിയത്. തുടർന്ന് പെൺകുട്ടി ആലുവയിലെ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു. കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായും ഇവിടെനിന്ന് ഓട്ടോ പിടിച്ച് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പോലീസ് കണ്ടെത്തി. കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതായി ഓട്ടോക്കാരൻ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷനിൽ എത്തിയ ശേഷം കുട്ടി തൻ്റെ ഫോൺ വാങ്ങി ഒരാളെ വിളിച്ചതായും ഓട്ടോക്കാരൻ അറിയിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിളിച്ചത് തന്നെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആണെന്നു കണ്ടെത്തിയത്.



