യു.എസുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കുവൈറ്റില്‍ കനത്ത നാശംവിതച്ച് ഇറാൻ.
യു.എസ് ബോംബിംഗിന് മറുപടിയായി കുവൈറ്റിലെ എണ്ണ കേന്ദ്രത്തെയും വൈദ്യുതി ഉത്പാദന – ജല ശുദ്ധീകരണ ശാലയേയും ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഉന്നമിട്ടു.
നിരവധി പേർക്ക് പരിക്കേറ്റു. വൻതോതിലെ അമേരിക്കൻ സൈനിക സന്നാഹങ്ങളുള്ളതിനാലാണ് കുവൈറ്റിനെ ഇറാൻ നിരന്തരം ലക്ഷ്യമിടുന്നത്.
ആക്രമണത്തില്‍ എണ്ണ കേന്ദ്രങ്ങളില്‍ ഒന്നിന് കാര്യമായ നാശനഷ്ടമുണ്ടായെന്ന് കുവൈറ്റ് പെട്രോളിയം കോർപറേഷൻ (കെ.പി.സി) അറിയിച്ചു. ആക്രമണം നേരിട്ടത് എവിടെയെന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ അല്‍ അഹ്‌മ്മദി ഗവർണറേറ്റിലെ റിഫൈനറികള്‍ക്ക് സമീപം ശക്തമായ സ്ഫോടനങ്ങളുണ്ടായെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വൈദ്യുതി ഉത്പാദന – ജല ശുദ്ധീകരണ ശാലയില്‍ വൻ തീപിടിത്തമുണ്ടായി. കടല്‍ജലം ശുദ്ധീകരിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നാണ് കുവൈറ്റിലെ കുടിവെള്ളത്തിന്റെ 90 ശതമാനവും വിതരണം ചെയ്യുന്നത്. തുടർച്ചയായ ഇറാൻ ആക്രമണം രാജ്യത്ത് വൈദ്യുതി, ജലവിതരണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നു.
അതിനിടെ, ശക്തമായ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. നിരവധി ഫ്ലൈറ്റുകളെ വഴിതിരിച്ചുവിടുകയോ സമയം പുനക്രമീകരിക്കുകയോ ചെയ്തു. യു.എസ് സേന തമ്പടിച്ചിട്ടുള്ള കുവൈറ്റിലെ ക്യാമ്പ് അരിഫ്ജാൻ, അലി അല്‍ സലീം ബേസുകളില്‍ കനത്ത നാശംവിതച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.



